തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്തിനെതിരായ അച്ചടക്ക നടപടിയിൽ കോൺഗ്രസ് മയപ്പെടുന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അധ്യക്ഷനായ അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടിൽ, ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാർശയില്ല. അച്ചടക്ക സമിതി റിപ്പോർട് കെപിസിസി അധ്യക്ഷന് കൈമാറി. ഇനി നിർണായകം കെപിസിസിയുടെ നിലപാടാണ്.
എന്നാൽ, ഷൗക്കത്തിനെതിരെ കെപിസിസി നടപടി നടപടിയെടുത്തില്ലെങ്കിൽ മലപ്പുറത്തെ ഔദ്യോഗിക പക്ഷം നിലപാട് കടുപ്പിക്കും. ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിൽ ഒരു വിഭാഗം ഉറച്ചിരിക്കുകയാണ്. അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് അച്ചടക്ക സമിതി. എന്നാൽ, ആര്യാടൻ ഷൗക്കത്തിന്റേത് സമാന്തര സംഘടനാ പ്രവർത്തനമാണെന്നും പാർട്ടി വിരുദ്ധമെന്നും പ്രഖ്യാപിച്ച കെപിസിസി ഒടുവിൽ നിലപാടിൽ നിന്ന് പിന്നാക്കം പോവുകയാണ്.
വിശദമായ വാദം കേട്ട അച്ചടക്ക സമിതി കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലും കടുത്ത നടപടികളൊന്നും ശുപാർശ ചെയ്യുന്നില്ല. സീൽ ചെയ്‌ത് സമർപ്പിച്ച റിപ്പോർട് അടുത്ത ആഴ്‌ചയെ കെപിസിസി പ്രസിഡണ്ട് തുറക്കുക പോലുമുള്ളൂ. 23നുള്ള കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ പരിപാടി കഴിയാനാണ് കാത്തിരിക്കുന്നത്. ചെറിയ തരത്തിലുള്ള നടപടി ഉണ്ടായാൽ പോലും നടക്കുന്ന റാലിയെ ബാധിക്കുമെന്ന ഭയമാണ് പാർട്ടിക്കുള്ളത്.
പാർട്ടി വിലക്ക് മറികടന്ന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ സദസ് വഴി ആര്യാടൻ ഷൗക്കത്ത് നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വ്യക്‌തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു ആര്യാടൻ ഷൗക്കത്ത് നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്നും കെപിസിസി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഒരാഴ്‌ച പാർട്ടി പരിപാടികളിൽ നിന്ന് ആര്യാടൻ ഷൗക്കത്തിനെ വിലക്കിയിരിക്കുകയാണ്.
Most Read| ഗാസയിലെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമാക്കി ഇസ്രയേൽ; കടുത്ത ബോംബാക്രമണം