തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് റദ്ദാക്കി പൊതുവിദ്യാഭ്യാസ ഡയറക്‌ടർ. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ജനങ്ങളിൽ നിന്ന് പലിശരഹിത വായ്‌പ സ്വീകരിക്കണമെന്നായിരുന്നു ഉത്തരവ്. ഈ മാസം 15നായിരുന്നു സർക്കാർ ഇതുസംബന്ധിച്ച സർക്കുലർ ഇറക്കിയത്.
ഇതുമായി ബന്ധപ്പെട്ടു സ്‌കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതി രുപീകരിക്കാനും സർക്കാർ നടപടി സ്വീകരിച്ചിരുന്നു. കേന്ദ്ര ഫണ്ട് വൈകുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ സഹായം തേടാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. എന്നാൽ, പ്രധാനാധ്യാപകർക്ക് ജനങ്ങളുടെ മുന്നിൽ കൈ നീട്ടേണ്ട സ്‌ഥിതി വരുത്തുമെന്ന് പറഞ്ഞു അധ്യാപക സംഘടനകൾ ഉത്തരവിനെതിരെ പ്രതിഷേധത്തിലായിരുന്നു.
ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലയിൽ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി 20ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സർക്കുലർ ഇറക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാൻ അധ്യാപകർ തീരുമാനിച്ചതോടെയാണ് രണ്ടു ദിവസത്തിന് ശേഷം ഉത്തരവ് പിൻവലിച്ചിരിക്കുന്നത്.
വാർഡ് മെമ്പർ രക്ഷാധികാരിയും പ്രധാനാധ്യാപകർ കൺവീനറുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി 30നുള്ളിൽ ഉണ്ടാക്കണമെന്നായിരുന്നു നിർദ്ദേശം. പിടിഎ പ്രസിഡണ്ട്, മാനേജർ, പൂർവ വിദ്യാർഥി സംഘടനാ പ്രതിനിധിയടക്കം എട്ടുപേരാണ് സമിതിയിൽ വേണ്ടതെന്നുമായിരുന്നു ഉത്തരവ്. ഫണ്ട് ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ ഭക്ഷണം കൊടുക്കാനാണ് സമിതിയെന്ന് സർക്കുലറിൽ കൃത്യമായി പറഞ്ഞിരുന്നു.
രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ, പൗര പ്രമുഖർ എന്നിവരിൽ നിന്നും പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നായിരുന്നു നിർദ്ദേശം. ഫണ്ട് ലഭിക്കുന്ന മുറയ്‌ക്ക് പ്രധാനാധ്യാപകൻ പണം തിരിച്ചു നൽകുമെന്നുമായിരുന്നു ഉറപ്പ്. അതേസമയം, ഫണ്ട് കുറവ് മൂലം സ്‌കൂളുകളിൽ ഭക്ഷണം മുടങ്ങാതിരിക്കാനാണ് സമിതിയെന്ന് വിശദീകരിക്കുമ്പോഴും, പദ്ധതിയിൽ നിന്നും സർക്കാരിന്റെ പിൻമാറ്റമാണോ എന്ന സംശയം പ്രതിപക്ഷ സംഘടനകൾ ഉന്നയിച്ചിരുന്നു.
നേരത്തെ, ഹൈക്കോടതി ഇടപെട്ടതോടെയാണ് കുട്ടികൾക്ക് ഭക്ഷണം കൊടുത്തതിന്റെ സെപ്‌റ്റംബർ വരെയുള്ള കുടിശിക നൽകിയത്. ഒക്ടോബറിലെ പണം ഇപ്പോഴും പ്രധാനാധ്യാപകർക്ക് കിട്ടാനുണ്ട്. ഫണ്ടിൽ കേന്ദ്ര-സംസ്‌ഥാന തർക്കം തുടരുന്നതിനിടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സമിതി രൂപീകരിക്കാനുള്ള ഉത്തരവിറക്കുന്നതും ഇതിനെതിരെ പ്രതിഷേധമുയരുന്നതും.
Most Read| ഓപ്പൺ എഐ; സിഇഒ സാം ആൾട്‌മാനെ പുറത്താക്കി- പിന്നാലെ പ്രസിഡണ്ട് രാജിവെച്ചു