കൊച്ചി: ഒരു ചിത്രത്തിന് അടിക്കുറിപ്പ് തേടുകയാണ് കേരളാ പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് ഇടുന്നവർക്ക് സമ്മാനവും പോലീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തിന് സമീപം ഇരുകാലില്‍ നില്‍ക്കുന്ന നായയുടെ ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
ഈ ചിത്രത്തിന് മികച്ച അടിക്കുറിപ്പ് വേണം. മൽസരത്തിന്റെ ഭാഗമാകാന്‍ കമന്റ് ബോക്‌സില്‍ അടിക്കുറിപ്പുകള്‍ രേഖപ്പെടുത്താം. അതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രസകരമായ ഒരു കമന്റിന് സമ്മാനമുണ്ടെന്നാണ് പ്രഖ്യാപനം. എറണാകുളം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷന്‍ വാഹനത്തിലെ പോലീസ് ഉദ്യോഗസ്‌ഥനു മുന്നിലുള്ള നായയുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത് ദീപേഷ് വി ജിയാണ്.
ചിത്രം പങ്കുവെച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പന്ത്രണ്ടായിരത്തോളം കമന്റുകളും എഴുന്നൂറിലധികം ഷെയറുകളും നേടിയിട്ടുണ്ട് ഈ ചിത്രം. വിവിധ രംഗങ്ങളിലെ പ്രമുഖരും പോസ്‌റ്റിന് കമന്റിട്ട് മൽസരത്തിന്റെ ഭാഗമായിട്ടുണ്ട്. ചലചിത്ര താരമായ നിര്‍മ്മല്‍ പാലാഴി, പ്രമുഖ മെന്റലിസ്‌റ്റ് നിപിന്‍ നിരവത്ത്, ഷെഫ് സുരേഷ് പിള്ള എന്നിവരാണ് അക്കൂട്ടത്തിലെ ചിലര്‍
‘നിങ്ങള്‍ പറഞ്ഞാല്‍ എനിക്ക് മനസിലാവും, ഞാന്‍ വീട്ടില്‍ അടങ്ങി ഇരിക്കാം സാറേ’- എന്നാണ് നിര്‍മ്മല്‍ പാലാഴിയുടെ കമന്റ്.
‘സാറെ വഴിയേപോകുമ്പോള്‍ ചിലര്‍ കല്ലെറിയുന്നു, ഭര്‍ത്താവ് ഇട്ടിട്ടുപോയി. ഭക്ഷണം തേടി ഇറങ്ങുന്നതാണ്. കുഞ്ഞിന്റെ അവസ്‌ഥ സാറുമ്മാര്‍ കാണണം, കടകളും ഇല്ല ഞങ്ങളുടെ അവസ്‌ഥ മനസിലാക്കി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ അങ്ങേക്ക് കനിവുണ്ടാകണം’- നിപിന്‍ നിരവത്ത് കുറിച്ചു.
‘സാറേ… നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും, ആ ജര്‍മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ… കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും.. എന്നെ പോലീസിലെടുക്കു പ്‌ളീസ്..’ എന്നായിരുന്നു ഷെഫ് സുരേഷ് പിള്ളയുടെ കമന്റ്. നിലവില്‍ ആറായിരത്തിലധികം ലൈക്കുകളോടെ മുന്‍പില്‍ സുരേഷ് പിള്ളയുടെ ഈ കമന്റാണ്.
ഇവര്‍ക്കുപുറമെ രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ക്യാപ്ഷനായി നിർദ്ദേശിക്കപ്പെടുന്നത്. കോവിഡ് മുതല്‍ അടുത്തിടെ ചര്‍ച്ചയായ തൃശൂർ മേയറുടെ സല്യൂട്ട് വിവാദം വരെ കമന്റുകളില്‍ വിഷയമാകുന്നുണ്ട്.
Most Read: വാക്‌സിൻ വിതരണം ചെയ്യാൻ കുത്തിയൊലിക്കുന്ന പുഴ മുറിച്ചുകടന്ന് ആരോഗ്യ പ്രവർത്തകർ