ന്യൂഡെൽഹി: ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് മരണങ്ങൾക്ക് കാരണമെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം കൊണ്ട് 2,263 ആയി ഉയർന്നതിന് പിന്നാലെയാണ് രാഹുൽ കേന്ദ്രത്തിന് എതിരെ രംഗത്തെത്തിയത്.
കൊറോണ ബാധിച്ചാൽ ഓക്‌സിജന്റെ അളവ് കുറയാൻ കാണാമാകുമെങ്കിലും ഓക്‌സിജൻ ക്ഷാമവും ഐസിയു കിടക്കകളുടെ അഭാവവുമാണ് നിരവധി മരണങ്ങൾക്ക് ഇടയാക്കിയതെന്ന് അദ്ദേഹം ട്വീറ്റിൽ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്‌ഥാനങ്ങളിലും രൂക്ഷമായ ഓക്‌സിജൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡെൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ മരിച്ചത് 25 രോഗികളാണ്. ഇവിടെ ഇനി ശേഷിക്കുന്നത് 2 മണിക്കൂർ നേരത്തേക്കുള്ള ഓക്‌സിജൻ മാത്രമാണെന്നും 60ലേറെ രോഗികൾ അപകടത്തിലാണെന്നും രാവിലെ പുറത്തിറക്കിയ പ്രസ്‌താവനയിൽ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,32,730 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗനിരക്കാണിത്.
Read also: ഇന്ത്യക്ക് ഓക്‌സിജനും റെംഡെസിവിർ മരുന്നും വാഗ്‌ദാനം ചെയ്‌ത് റഷ്യ