ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെ ഉടന്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കാൻ രാജ്യത്തെ യുവാക്കൾക്ക് സാധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ഹരിയാന മഹാപഞ്ചായത്ത് വേദിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇന്ത്യയിലെ യുവാക്കള്‍ വിപ്ളവ വീര്യവുമായി തെരുവിലിറങ്ങിയ വര്‍ഷമാണ് 2021. അതുകൊണ്ട് തന്നെ ഇത് യുവാക്കളുടെ വർഷമാണെന്നും ടിക്കായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ഒരിക്കൽക്കൂടി അധികാര തുടര്‍ച്ചയുണ്ടാക്കാന്‍ മോദിക്ക് സാധിക്കില്ലെന്നും ടിക്കായത്ത് പറഞ്ഞു.
‘കേന്ദ്രം പാസാക്കിയ ഈ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല. മോദിജീ നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കൂ. നിങ്ങളെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ യുവാക്കള്‍ പ്രക്ഷോഭം നടത്തിയാല്‍ നിങ്ങളെന്ത് ചെയ്യും?’, ടിക്കായത്ത് ചോദിച്ചു.
അതേസമയം കേന്ദ്രസർക്കാർ കർഷക സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ ശിവസേന രംഗത്തെത്തി. കർഷകർ ദേശീയ പതാകയെ അപമാനിച്ചു എന്നത് കർഷക പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി തയാറാക്കിയ കുപ്രചാരണം ആണെന്ന് ശിവസേന ആരോപിച്ചു.
ഇന്ത്യയുടെ ഭൂമിയിൽ ചൈനീസ് സൈന്യം കയറിയതാണ് ദേശീയ പതാകക്ക് അപമാനമെന്നും കർഷകർ തലസ്‌ഥാനത്തേക്ക് കടക്കാതിരിക്കാൻ ഒരുക്കിയ സുരക്ഷാ സജ്‌ജീകരണങ്ങൾ ലഡാക്കിൽ ഒരുക്കിയിരുന്നെങ്കിൽ ചൈനീസ് സൈന്യം രാജ്യത്തേക്ക് കടന്ന് കയറില്ലായിരുന്നു എന്നും ശിവസേന പരിഹസിച്ചു.
Read also: കേരളത്തിലെ സർക്കാരിൽ ജനങ്ങൾ അതൃപ്‌തരാണ്; ജെപി നഡ്ഡ