ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ കൂട്ടബലാൽസംഗം നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ അറസ്‌റ്റിൽ. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. മുത്തശ്ശിക്കെതിരെയും കേസ് എടുത്തേക്കുമെന്നാണ് വിവരം. സംഭവത്തിൽ അമ്മക്കും മുത്തശ്ശിക്കുമെതിരെ തിടുക്കപ്പെട്ട് കേസെടുക്കില്ലെന്നായിരുന്നു നേരത്തെ പോലീസ് പറഞ്ഞത്.
തൊടുപുഴ സ്വദേശിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ എന്നായിരുന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കണ്ടെത്തൽ. ഇതേ തുടർന്ന് ഇരുവർക്കുമെതിരെ കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. പെൺകുട്ടിയിൽ നിന്ന് വീണ്ടും മൊഴി എടുക്കും. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ ബേബിയെ ചോദ്യം ചെയ്യും.
പെൺകുട്ടിയെ വിട്ടുകൊടുത്തതിന് അമ്മ പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്. ഇതിന് വ്യക്‌തമായ ഉത്തരം നൽകാനാവുക ബേബിക്കാണെന്നാണ് പോലീസ് പറയുന്നത്. റിമാൻഡിൽ കഴിയുന്ന ഇയാളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ ഉടനെ നൽകും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം 2020ൽ നടത്തിയിരുന്നു. ഇതിൽ അമ്മയ്‌ക്കെതിരെ വെള്ളത്തൂവൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
കുട്ടിയെ ബാലവേലക്ക് വിധേയമാക്കിയതിനും ഇവർക്കെതിരെ 2019ൽ പരാതി ഉയർന്നിരുന്നു. എന്നാൽ ബന്ധുവീട്ടിൽ തുന്നൽ പഠിക്കുകയായിരുന്നു എന്ന പെൺകുട്ടിയുടെ മൊഴി അനുസരിച്ച് പരാതി തള്ളുകയാണ് ഉണ്ടായത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതുവരെ ആറ് പേരാണ് പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട്. ഒന്നര വർഷത്തിനിടെ പതിനഞ്ചിലേറെ പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്‌ദാനം ചെയ്‌ത് പെൺകുട്ടിയെ വിളിച്ചുകൊണ്ട് പോയി പലർക്കും കൈമാറിയത്. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തും വെച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. പെൺകുട്ടി ഇപ്പോൾ ഗർഭിണിയാണ്. മുഖ്യപ്രതി ബേബിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Most Read: വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് ബിരുദങ്ങൾ നേടാം; അനുമതി നൽകി യുജിസി