കാസർഗോഡ്: ഇതര സംസ്‌ഥാനത്തും വിദേശത്തും നിന്ന് വോട്ടു ചെയ്യാൻ വരുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് കാസർഗോഡ് കളക്‌ടർ ഡോ. ഡി സജിത് ബാബു. ഇത് ഒരു ഉത്തരവല്ലെന്നും അഭ്യർഥനയാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ നടന്ന ജില്ലാതല കോവിഡ് കോർകമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോവിഡ് പ്രതിരോധത്തിൽ ജില്ല കൈവരിച്ച നേട്ടം നിലനിർത്താൻ എല്ലാവരും പരിശ്രമിക്കണം. ജനാധിപത്യ പ്രക്രിയയിൽ ഉത്തരവാദിത്വ ബോധത്തോടെ വോട്ടവകാശം വിനിയോഗിക്കാൻ ഇതര സംസ്‌ഥാനത്തു നിന്നും വിദേശത്തു നിന്നും എത്തുന്നവർ ആരോഗ്യ സുരക്ഷ മുൻനിർത്തി കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും കളക്‌ടർ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുന്നത് തുടരണം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ കോംപൗണ്ടിലേക്ക് പ്രിസൈഡിങ് ഓഫീസർക്കും ഫസ്‌റ്റ് പോളിംഗ് ഓഫീസർക്കും മാത്രമേ പ്രവേശനം ഉണ്ടാകൂ. മറ്റുള്ള പോളിംഗ് ഉദ്യോഗസ്‌ഥർ ബൂത്തുകളിലേക്ക് പോകാൻ ഒരുക്കിയിരിക്കുന്ന വാഹനത്തിൽ സ്വയം കയറിയിരിക്കണം. വാഹനത്തിൽ കിറ്റും ചെക്ക് ലിസ്‌റ്റും ഉണ്ടാകും. ലിസ്‌റ്റ് നോക്കി കിറ്റ് പരിശോധിച്ച് എല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്തണം. കുറവുള്ള കാര്യങ്ങൾ വാഹനത്തിൽ അറ്റൻഡൻസ് എടുക്കാൻ വരുന്ന സെക്‌റ്റർ ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തണമെന്നും കളക്‌ടർ പറഞ്ഞു.
ഡിസംബർ 14നാണ് ജില്ലയിൽ തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടമായ ഈ വോട്ടെടുപ്പിൽ കാസർഗോഡിനെ കൂടാതെ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളും ജനവിധി എഴുതും.
Malabar News: അശ്വതിക്ക് അനുകൂലവിധി; ആരോഗ്യവകുപ്പിന് മുഖത്തേറ്റ അടിയാണ്, അഷ്റഫലി