വാഷിങ്ടൺ: അക്രമത്തിന് ആഹ്വാനം ചെയ്‌തതിന്റെ പേരിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്മെന്റ് നടപടികൾ പുരോഗമിക്കുന്നു. ട്രംപിനെ പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രതിനിധി സഭാ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെയാണ് സ്‌പീക്കറുടെ പ്രതികരണം.
അമേരിക്കൻ ഭരണഘടനയുടെ 25ആം ഭേദഗതി പ്രകാരം അധികാരത്തിൽ തുടരാൻ ട്രംപ് അർഹനല്ലെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്ന പ്രമേയം തിങ്കളാഴ്‌ച ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കുമെന്ന് മുതിർന്ന ഡെമോക്രാറ്റ് നേതാവ് കൂടിയായ നാൻസി പറഞ്ഞു. ഇംപീച്മെന്റ് നടപടികൾക്ക് കാലാതാമസം വരുമെന്നതിനാലാണ് പ്രമേയം അവതരിപ്പിക്കുന്നത്.
വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് നടപടി അംഗീകരിച്ചില്ലെങ്കിൽ ഇംപീച്മെന്റ് നിയമ നിർമാണവുമായി മുന്നോട്ട് പോകുമെന്നും സ്‌പീക്കർ പറഞ്ഞു. അതേസമയം, നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കിയ ശേഷം മാത്രമേ സെനറ്റിൽ ട്രംപിനെതിരെ കുറ്റവിചാരണ തുടങ്ങുകയുള്ളൂ. ബൈഡന്റെ സത്യപ്രതിജ്‌ഞയോട് അനുബന്ധിച്ച് വാഷിങ്‌ടണിൽ കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. 20ആം തീയതിയാണ് സത്യപ്രതിജ്‌ഞ.
‘ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ നാം അടിയന്തരമായി പ്രവർത്തിക്കണം. കാരണം ട്രംപ് ഇവ രണ്ടിനും ഭീഷണിയാണ്’- സ്‌പീക്കർ നാൻസി പറയുന്നു. മുൻപ് യുക്രൈൻ വിവാദവുമായി ബന്ധപ്പെട്ട് 2019ൽ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച് ചെയ്‌തിരുന്നു. എന്നാൽ, സെനറ്റിൽ റിപ്പബ്ളിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ളതിനാൽ കുറ്റവിമുക്‌തൻ ആക്കുകയായിരുന്നു.
Also Read: കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരെ നീക്കം ചെയ്യണം; ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും