മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്‌ന ഫോട്ടോകൾ ചമച്ചു ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. മലപ്പുറം മുണ്ടപ്പറമ്പ് സ്വദേശികളായ കണ്ണമംഗലത്ത് മുഹമ്മദാലി (25), തരുവൻകോടൻ ആരാൻകുഴി ഇർഷാദ് (19) എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്ളസ് വൺ വിദ്യാർഥിനി ചൈൽഡ് വെൽഫെയർ സമിതിക്ക് നൽകിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.
സാമൂഹിക മാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രണയം നടിച്ചാണ് ഇവർ പെൺകുട്ടികളെ വലയിലാക്കുന്നത്. പിന്നീട് വീഡിയോ കോൾ ചെയ്‌ത് സ്‌ക്രീൻ ഷോട്ടെടുത്ത് മോർഫ് ചെയ്‌ത് നഗ്‌ന ഫോട്ടോകൾ ചമച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. വീഡിയോ കോളിലൂടെ ശരീരം പ്രദർശിപ്പിച്ചില്ലെങ്കിൽ വ്യാജ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുമെന്നായിരുന്നു ഭീഷണി.
പ്രതികളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് വേറെയും പെൺകുട്ടികളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയതായി വ്യക്‌തമായതായി പോലീസ് പറഞ്ഞു. എസ്‌എച്ച്‌ഒ പികെ മനോജ്‌കുമാർ, എസ്‌ഐ കെജി ജയപ്രദീപ്, എഎസ്ഐമാരായ എംആർ സജീവ്, കെബി ജലീൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Most Read: തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം വിളി; 4 ബിജെപി പ്രവർത്തകർ റിമാൻഡിൽ