ന്യൂഡെൽഹി: രാജസ്‌ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് വ്യോമസേനാ വിമാനങ്ങൾ തകർന്നു വീണു. ആളപായമില്ല. രാജസ്‌ഥാനിലെ ഭരത്പൂരിൽ ഒരു വിമാനവും, മധ്യപ്രദേശിലെ മൊറേനയ്‌ക്ക് സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകർന്നു വീണത്. മധ്യപ്രദേശിലെ മൊറേനയിൽ ഇന്ന് പുലർച്ചെ 5.30ന് ആണ് അപകടം ഉണ്ടായത്.
വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവയാണ് തകർന്നു വീണത്. ഗ്വാളിയോർ വ്യോമത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനങ്ങളാണ് വ്യോമസേനയുടെ പ്രകടനത്തിനിടെ തകർന്നു വീണത്. വിമാനങ്ങൾ ആകാശത്തു വെച്ച് കൂട്ടിയിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. വിമാനങ്ങളിലെ രണ്ടു പൈലറ്റുമാർ സുരക്ഷിതരാണെന്ന് വിവരം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംഭവ വികാസങ്ങൾ നിരീക്ഷിക്കുകയാണ്. വ്യോമസേന അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജസ്‌ഥാനിലെ ഭരത്പൂരിൽ ചാർട്ടേഡ് ജെറ്റ് വിമാനമാണ് തകർന്നതെന്ന് ജില്ലാ കളക്‌ടർ അശോക് രഞ്‌ജൻ അറിയിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. ഭരത്പൂരിലെ സാവെർ പോലീസ് സ്‌റ്റേഷനിൽ നഗ്‌ല വീസ എന്ന സ്‌ഥലത്താണ് ഇന്ന് രാവിലെ വിമാനം തകർന്നു വീണത്. നിലത്ത് വീണതിന് പിന്നാലെ വിമാനത്തിന് തീപിടിച്ച് സ്‌ഫോടനം ഉണ്ടായി. പൈലറ്റ് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Most Read: കൊല്ലത്ത് പോലീസും ഗുണ്ടാസംഘവും തമ്മിൽ ഏറ്റുമുട്ടി; വടിവാൾ വീശി ആക്രമികൾ