കൊച്ചി: കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സർക്കാർ ഗസ്‌റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൊല്ലം കുണ്ടറ കരിക്കുഴിയിൽ വെച്ചാണ് പോലീസിന് നേരെ പ്രതികളുടെ ആക്രമണം ഉണ്ടായത്.
കേസിലെ ആറ് പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് മറ്റു രണ്ടു പ്രതികൾക്കായി എറണാകുളം ഇൻഫോപാർക്ക് പോലീസ് സംഘം കുണ്ടറയിൽ എത്തിയത്. പ്രതികളായ ആന്റണി ദാസ്, ലിയോപ്ളാസ്‌റ്റ് എന്നിവർ കുണ്ടറയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലുണ്ടെന്ന വിവരമായിരുന്നു പോലീസ് ലഭിച്ചിരുന്നത്.
പോലീസ് സ്‌ഥലത്ത് എത്തുമ്പോൾ പ്രതികൾ അവിടെ ഉണ്ടായിരുന്നെങ്കിലും, വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു. തുടർന്ന്, അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ പോലീസ് ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ഇതോടെ പ്രതികൾ കായലിലേക്ക് ചാടി രക്ഷപ്പെട്ടു.
ആന്റണി ദാസ് 20ൽ അധികം കേസുകളിലെ പ്രതിയാണ്. കൊലപാതകവും, കൊലപാതക ശ്രമവും ഉൾപ്പടെയുള്ള കേസുകളിൽ ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. അടുത്തിടെയാണ് നാട്ടിലേക്ക് എത്തിയത്. തൊട്ടുപിന്നാലെയാണ് ഈ സംഭവം. ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെ കാക്കനാട് നിന്ന് തട്ടിക്കൊണ്ടുപോയി അടൂരിൽ വെച്ച് ക്രൂരമായി മർദ്ദിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ ആക്രമണം.
ഗുണ്ടാപകയും സാമ്പത്തിക ഇടപാടിലെ തർക്കങ്ങളുമാണ് തട്ടിക്കൊണ്ടു പോകലിനും ആക്രമണത്തിനും കാരണമെന്നാണ് പിടിയിലായ പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്. അക്രമി സംഘത്തിലെ ഒരാളുടെ കാർ ലിബിൻ വർഗീസ് മറിച്ചു വിറ്റിരുന്നു. ഇതിന്റെ പണം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലിബിൻ കൊടുത്തിരുന്നില്ല. ഒടുവിൽ, ലിബിനെ തട്ടിക്കൊണ്ടുപോയി ഈ പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതികളുടെ മൊഴി. ലിബിൻ വർഗീസിനൊപ്പം തട്ടിക്കൊണ്ടുപോയ ഭാര്യയെ തൊട്ടടുത്ത് തന്നെ സംഘം ഉപേക്ഷിച്ചിരുന്നു.
Most Read: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 9 പൈസ വർധനവ്