കീവ്: റഷ്യൻ ആക്രമണം ആരംഭിച്ച് ഒരാഴ്‌ചക്കിടെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിക്ക് നേരെ മൂന്ന് വധശ്രമങ്ങൾ നടന്നതായി റിപ്പോർട്. സെലൻസ്‌കിക്ക് നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് യുക്രൈൻ അധികൃതർക്ക് മുന്നറിയിപ്പ് ലഭിച്ചതോടെയാണ് മൂന്ന് വധശ്രമങ്ങളും പരാജയപ്പെട്ടതെന്ന് ബ്രിട്ടീഷ് മാദ്ധ്യമമായ ദി ടൈംസ് റിപ്പോർട് ചെയ്‌തു.
വാഗ്‌നർ സംഘം, ചെച്‌ൻ വിമതർ എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത വിഭാഗങ്ങളെയാണ് പ്രസിഡണ്ടിനെ വധിക്കാൻ നിയോഗിച്ചതെന്നാണ് റിപ്പോർട്. റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി ഫോഴ്‌സ് ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ശനിയാഴ്‌ച കീവ് അതിർത്തിയിൽ വെച്ച് ചെച്‌നിയൻ സേനയെ വധിച്ചുവെന്നും യുദ്ധത്തിൽ പങ്കാളികളാകാൻ താൽപര്യമില്ലാത്തതിനാലാണ് റഷ്യയുടെ സുരക്ഷാ വിഭാഗം ഈ വിവരം യുക്രൈന് കൈമാറിയതെന്ന് യുക്രൈൻ ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ സെക്രട്ടറി ഒലെസ്‌കി ഡാനലോവിനെ ഉദ്ധരിച്ച് വാഷിങ്‌ടൺ പോസ്‌റ്റ് റിപ്പോർട് ചെയ്‌തു.
നേരത്തെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുക്രൈനിൽ നിന്ന് രക്ഷപെടാൻ സെലൻസ്‌കിക്ക് വഴിയൊരുക്കാമെന്ന് അമേരിക്ക വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ, ഇത് സ്വീകരിക്കാതെ യുക്രൈനിൽ തന്നെ തുടരാനായിരുന്നു സെലൻസ്‌കിയുടെ തീരുമാനം. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവർ മാക്രോൺ ഉൾപ്പടെയുള്ളവർ സെലൻസ്‌കിയുടെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
Most Read: മീ ടു ആരോപണം; പരാതിക്കാർക്ക് പോലീസ് സംരക്ഷണം ഉറപ്പ് നൽകി കമ്മീഷണർ