ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്‌ത്തുന്നതിന്റെ ഭാഗമായി കൂടുതൽ ഷട്ടറുകൾ ഉയർത്തി. ഒന്ന്, അഞ്ച്, ആറ് ഷട്ടറുകളാണ് ഉയർത്തിയത്. ആദ്യം ഡാമിന്റെ 3 ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണ് ജലനിരപ്പ് കുറയാത്തതിനെ തുടർന്ന് മൂന്ന് ഷട്ടറുകൾ കൂടി 50 സെന്റീമീറ്റർ ഉയർത്തിയത്.
പുതുതായി തുറന്ന ഷട്ടറുകളിലൂടെ 1,299 ഘനയടി ജലം പുറത്തേക്ക് ഒഴുകും. ഇതോടെ നിലവിൽ ഡാമിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 2,974 ആയി ഉയർന്നിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറയാത്തതാണ് ജലനിരപ്പ് ഉയർന്ന് തുടരുന്നതിന് കാരണമെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ വ്യക്‌തമാക്കി. കൂടാതെ തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ മാത്രമേ ജലനിരപ്പ് കുറക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഡാമിലൂടെ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. കൂടാതെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന നിലപാടിൽ തന്നെ സർക്കാർ ഉറച്ചു നിൽക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ വ്യക്‌തമാക്കി. ഡാമിന്റെ പഴക്കവും, സംഭരണ ശേഷിക്കുറവും തമിഴ്‌നാടിനെ ബോധ്യപ്പെടുത്തുമെന്നും, തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നും നിലവിൽ പോസിറ്റീവായ സമീപനമാണ് ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: നട്ടെല്ലില്ലാത്തവർ; ഷമിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കോഹ്‌ലി