ന്യൂഡെൽഹി: പെട്രോൾ, ഡീസൽ നികുതി ഇനത്തിൽ കേന്ദ്ര സർക്കാരിന് മൂന്നു വർഷത്തിനിടെ ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. ഇതിൽ 3.71 ലക്ഷം കോടി രൂപയും കിട്ടിയത് കഴിഞ്ഞ സാമ്പത്തിക വർഷമാണ് (2020-21). ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ അറിയിച്ചതാണ് ഈ കണക്ക്. പെട്രോളിന്റെ എക്‌സൈസ് തീരുവ 2018 ഒക്‌ടോബറിൽ ലിറ്ററിന് 19.48 രൂപയിൽ നിന്ന് 27.90 രൂപയായി വർധിപ്പിച്ചു. ഡീസലിന്റേത് 15.33 രൂപയിൽ നിന്ന് 21.80 രൂപയാക്കി കൂട്ടി.
ഈ വർഷം ഫെബ്രുവരി രണ്ട് വരെ എക്‌സൈസ് ഡ്യൂട്ടിയിൽ പലതവണ വർധന വരുത്തി. ഈ ഫെബ്രുവരിയായപ്പോൾ പെട്രോളിന് ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമായി തീരുവ. എന്നാൽ പെട്രോൾ ഡീസൽ വില 100 കടന്നതോടെ കഴിഞ്ഞ ദീപാവലി തലേന്ന് സർക്കാർ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചിരുന്നു.
ഇതോടെ പെട്രോളിന് തീരുവ ലിറ്ററിന് 27.90 രൂപയും ഡീസലിന് 21.80 രൂപയുമായി തീരുവ കുറഞ്ഞു. കേന്ദ്രത്തിന്റെ മാതൃകയിൽ പല സംസ്‌ഥാനങ്ങളും വാറ്റ് നികുതി കുറച്ചെങ്കിലും കേരളം കുറക്കാൻ തയ്യാറായിരുന്നില്ല. കേന്ദ്ര എക്‌സൈസ് തീരുവയും സെസും അടക്കം കേന്ദ്രത്തിലേക്ക് ഒരോ വർഷവുമെത്തിയ തുക 2018-19ൽ 2,10,282 കോടി, 2019-20ൽ 2,19,750 കോടി, 2020-21ൽ 3,71,908 കോടി എന്നിങ്ങനെയാണ്.
Read Also: വിവാഹ സമയത്ത് വധുവിന് നൽകുന്ന സമ്മാനങ്ങൾ സ്‌ത്രീധനമല്ല; ഹൈക്കോടതി