ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ 50 വയസിന് മുകളില്‍ ഉള്ളവരെ പരിഗണിക്കുന്നത് വോട്ടര്‍പട്ടികയിലെ പേര് അനുസരിച്ചാണെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള പുതിയ മാര്‍ഗരേഖയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ട് വച്ചിട്ടുള്ളത്. വോട്ടര്‍പട്ടികയിലെ പേരിനനുസരിച്ചല്ല മറിച്ച് രാജ്യത്തെ എല്ലാവർക്കും വാക്‌സിന്‍ ലഭിക്കണമെന്നും, അതിനായി രാജ്യത്തെ എല്ലാ പൗരൻമാര്‍ക്കും അനുമതി നല്‍കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബംഗാള്‍ വിഭാഗം പ്രസിഡണ്ടുമായ ശാന്തനു സെന്‍ വ്യക്‌തമാക്കി.
വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തതിന്റെ പേരില്‍ അര്‍ഹതപ്പെട്ട ഒരാള്‍ക്ക് വാക്‌സിന്‍ എങ്ങനെ നിഷേധിക്കാനാകുമെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് വാക്‌സിന്‍ ലഭ്യമാകുന്ന മുറക്ക് അത് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്‌ച പുറത്തിറക്കിയിരുന്നു. അതിലാണ് 50 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് വോട്ടർപട്ടികയുടെ അടിസ്‌ഥാനത്തിലാണെന്ന് കേന്ദ്രം വ്യക്‌തമാക്കിയത്. അടുത്ത വർഷം ജൂലൈ അവസാനത്തോടെ രാജ്യത്തെ 250-300 ദശലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് കേന്ദ്രം വ്യക്‌തമാക്കി.
അന്‍പതു വയസിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പോരാളികള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ നല്‍കുക. അതിനു പിന്നാലെ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ശ്വാസകോശ അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കു നല്‍കും. തുടര്‍ന്ന് വാക്‌സീന്റെ ലഭ്യത അനുസരിച്ച് മറ്റുള്ളവര്‍ക്ക് നല്‍കും. ഏറ്റവും പുതിയ വോട്ടര്‍ പട്ടിക ഉപയോഗിച്ചാണ് 50 വയസിന് മുകളിലുള്ളവരെ വാക്‌സിൻ നല്‍കാനായി കണ്ടെത്തുന്നത്. എന്നിവയാണ് വാക്‌സിന്‍ വിതരണത്തിനായി നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍. കൂടാതെ തന്നെ നിര്‍ദേശങ്ങളില്‍ പറയുന്ന മറ്റ് കാര്യങ്ങളില്‍ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിഗണന നല്‍കുന്നതിനൊപ്പം അത്യാവശ്യ രോഗികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നല്‍കാമെന്നും വ്യക്‌തമാക്കുന്നുണ്ട്. ഒപ്പം തന്നെ രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്ക് മുന്‍ഗണന ക്രമം അനുസരിച്ചായിരിക്കും വാക്‌സിനേഷന്‍ നല്‍കുക.
Read also : അന്നം തരുന്നവര്‍ നിരാഹാരത്തിലേക്ക്; സമരം ശക്‌തമാക്കി കര്‍ഷകര്‍