തൃശൂർ: കുട്ടനെല്ലൂരിൽ സുഹൃത്തായ വനിതാ ഡോക്‌ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൃശൂർ പാവറട്ടി മണപ്പാടി വെളുത്തേടത്ത് വികെ മഹേഷിനെ (41) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കരയിലെ ലോഡ്‌ജിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2 ദിവസമായി ലോഡ്‌ജിൽ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെനേരമായിട്ടും പുറത്തു കാണാത്തതിനാൽ ലോഡ്‌ജ് ജീവനക്കാരൻ പോലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കൂത്താട്ടുകുളത്തിന് സമീപം പാലക്കുഴ മുങ്ങാംകുന്ന് വലിയകുളങ്ങരയിൽ കെഎസ് ജോസിന്റെയും ഷേർലിയുടെയും മകൾ ഡോ. സോനയെ ക്ളിനിക്കിൽ എത്തി കുത്തിക്കൊന്ന കേസിൽ അറസ്‌റ്റിലായ മഹേഷിന് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൾ കഴിഞ്ഞ ദിവസമാണ് ചോറ്റാനിക്കരയിൽ മുറിയെടുത്തത്. ചോറ്റാനിക്കര പോലീസ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃപ്പുണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുട്ടനെല്ലൂരിൽ ഡെന്റൽ ക്ളിനിക്ക് നടത്തിയിരുന്ന സോന ജോസിനെ സെപ്റ്റംബർ 28നാണ് ബിസിനസ് പങ്കാളിയായ മഹേഷ് കൊലപ്പെടുത്തിയത്. ഒക്‌ടോബർ 6ന് അറസ്‌റ്റിലായ പ്രതിക്ക് ഡിസംബർ 21നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വന്തം പിതാവിന്റെ മുന്നിൽ വെച്ചാണ് സോനയെ മഹേഷ് കൊലപ്പെടുത്തിയത്.
വിവാഹബന്ധം വേർപെടുത്തിയ ശേഷം സോന രണ്ടുവർഷമായി തൃശൂർ കുരിയച്ചിറയിലെ ഫ്ളാറ്റിലായിരുന്നു താമസം. സുഹൃത്തായിരുന്ന മഹേഷിന്റെ നിർബന്ധത്തെ തുടർന്നാണ് കുട്ടനെല്ലൂരിൽ ക്ളിനിക്ക് തുടങ്ങിയത്. ക്ളിനിക്കിന്റെ ഇന്റീരിയർ ഡിസൈന്റെ നിർമാണച്ചിലവ് സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസ്.
Read also: നിയന്ത്രണം ശക്‌തം; സന്ദർശകർ ഇല്ലാതെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രം