കോഴിക്കോട് : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ കർശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേ തുടർന്ന് ജില്ലയിലെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിൽ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. നിലവിൽ പ്രതിദിനം 50ഓളം സന്ദർശകർ മാത്രമാണ് കേന്ദ്രത്തിൽ എത്തുന്നത്. ദിവസേന 500ൽ കൂടുതലും, അവധി ദിവസങ്ങളിൽ 1000ൽ കൂടുതലും സഞ്ചാരികൾ എത്തിയ സ്‌ഥാനത്താണിത്.
സന്ദർശകർ കുറഞ്ഞതോടെ തൽക്കാലം സഞ്ചാരകേന്ദ്രം അടച്ചിടാനും അധികൃതർ ആലോചിക്കുന്നുണ്ട്. നിലവിൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്. അതിന് ശേഷം 5 മണിയോടെ സഞ്ചാരികളെ കേന്ദ്രത്തിൽ നിന്നും പൂർണമായി ഒഴിപ്പിക്കും.
ആളുകളുടെ വരവ് കുറഞ്ഞതോടെ കേന്ദ്രത്തിന്റെ വരുമാനം നിലച്ച സ്‌ഥിതിയാണ് നിലവിൽ. പ്രവേശന ഫീസ് വാങ്ങുന്ന സാൻഡ് ബാങ്ക്സ് കേന്ദ്രത്തിൽ സെക്യൂരിറ്റി, ക്ളീനിങ് തുടങ്ങിയവക്കും വൈദ്യുതി, വെള്ളം എന്നിവക്കും തുക കണ്ടെത്തിയത് പ്രവേശന ഫീസിലൂടെയാണ്. കൂടാതെ പുറത്തുള്ള വാഹന പാർക്കിംഗിലൂടെയും വരുമാനം ലഭിച്ചിരുന്നു. നിലവിൽ സഞ്ചാരികൾ കുറഞ്ഞ് വരുമാനം ഇല്ലാതായതോടെ കേന്ദ്രത്തിന്റെ നടത്തിപ്പ് താറുമാറായ അവസ്‌ഥയിലാണ്.
Read also : കെആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു