ത്യശൂർ: സ്‌ഫോടന സ്‌ഥലത്തെ ഇന്നത്തെ പരിശോധന പൂർത്തിയായി. നാളെ രാവിലെ വീണ്ടും പരിശോധന പുനരാരംഭിക്കും. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ 14 മരണം സ്‌ഥിരീകരിച്ചു.
ഇതിൽ മൂന്നുപേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ സ്വദേശി സുദർശൻ (54), പാലക്കാട് കുമാരനല്ലൂർ സ്വദേശി വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ബന്ധുക്കൾ എത്തിയാണ് ഇവരെ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിതറിത്തെറിച്ചതിനാൽ ഇവ തിരിച്ചറിയുന്ന നടപടിക്രമങ്ങൾ ഏറെ പ്രയാസകരമായി തുടരുകയാണ്. തൃശൂർ ജില്ലാ കലക്‌ടർ ശിഖ സുരേന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്കായി പ്രത്യേകം സജ്‌ജമാക്കിയിട്ടുള്ള യൂണിറ്റിലെത്തി ഡോക്‌ടർമാരുമായി കലക്‌ടർ ചർച്ച നടത്തി.
ചികിൽസയിൽ ഉള്ളവരുടെ ആരോഗ്യനിലയെ കുറിച്ചും മരിച്ചവരുടെ എണ്ണം സംബന്ധിച്ചും കൂടുതൽ വ്യക്‌തത വരുത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി മോർച്ചറിയിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് പോലീസാണ് അന്വേഷണം നടത്തുന്നത്.
Most Read| ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാക്കിസ്‌ഥാൻ; കോടികളുടെ നഷ്‌ടം



































