തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്‌കരിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. പൂരം പ്രദർശനത്തിൽ തുടർച്ചയായി ജിഎസ്‌ടി റെയ്‌ഡ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ദേവസ്വങ്ങൾ പോലീസ് ഉന്നതതല ആലോചനാ യോഗത്തിൽ നിന്ന് വിട്ടുനിന്നത്.
അതേസമയം, ദേവസ്വങ്ങൾ അടിയന്തിര യോഗം ചേർന്നു. പൂരം കച്ചവടക്കാർക്ക് തുടർച്ചയായി ജിഎസ്‌ടിയുടെ പേരിൽ വൻ പിഴ ചുമത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നാണ് ദേവസ്വങ്ങൾ വ്യക്‌തമാക്കുന്നത്. പ്രദർശനത്തിലെ ലാഭം കൊണ്ടാണ് പൂരം നടത്തുന്നത്. ഈ സമയത്തുള്ള വേട്ടയാടൽ അംഗീകരിക്കാനാവില്ല. പൂരം നടത്തേണ്ടത് തങ്ങളുടെ മാത്രം ബാധ്യത അല്ലെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി.
ജില്ലാ കളക്‌ടർ രണ്ടുദിവസമായി സ്വീകരിക്കുന്നത് നിഷേധാൽമക നിലപാടാണെന്നും ദേവസ്വങ്ങൾ കുറ്റപ്പെടുത്തി. ബാരിക്കേഡുകൾ ഉണ്ടാക്കേണ്ട ബാധ്യത പോലും ദേവസ്വം വഹിക്കണമെന്നാണ് പറയുന്നത്. ക്ഷേത്രത്തിലെ നടവരവ് പോലും വളരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രയാസമാണെന്ന് അറിയിച്ചപ്പോൾ, പൂരം വേണ്ടെന്ന നിലപാടാണ് കളക്‌ടർ സ്വീകരിച്ചത്.
ഇങ്ങനെ അവഗണന സഹിച്ചുകൊണ്ട് മാത്രം ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ട് പോകാനാവില്ല. സർക്കാർ സ്വീകരിച്ച ക്രിയാൽമക നിലപാട് ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. സ്‌ഥലം എംഎൽഎ പി ബാലചന്ദ്രനെ ഇതുവരെ ഒരു യോഗത്തിന് പോലും കളക്‌ടർ വിളിച്ചിട്ടില്ലെന്നും ദേവസ്വങ്ങൾ പ്രതികരിച്ചു. ഉന്നതതല യോഗത്തിൽ നിന്ന് വിട്ടു നിന്നത് പോലീസുമായുള്ള പ്രശ്‌നം കൊണ്ടല്ലെന്നും പോലീസുമായി മികച്ച സഹകരണമാണ് നടക്കുന്നതെന്നും ദേവസ്വങ്ങൾ കൂട്ടിച്ചേർത്തു.
Most Read: സിൽവർ ലൈൻ; കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം