കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ ഇന്നും പ്രതിഷേധം തുടരുന്നു. കണ്ണൂർ എടക്കാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടൽ നാട്ടുകാർ തടയുകയാണ്. ഉദ്യോഗസ്‌ഥരും പോലീസുകാരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇവിടെ സ്‌ഥാപിച്ച ഒരു കല്ല് നാട്ടുകാർ പിഴുതുമാറ്റി. സ്‌ഥലത്ത് സംഘർഷാവസ്‌ഥ തുടരുകയാണ്.
അതേസമയം, നേരത്തെ അറിയിക്കാതെ അപ്രതീക്ഷിതമായാണ് ഉദ്യോഗസ്‌ഥർ കല്ലിടാൻ എത്തിയതെന്ന് സ്‌ഥല ഉടമകൾ ആരോപിക്കുന്നു. തങ്ങളെ കബളിപ്പിക്കാനാണ് ഉദ്യോഗസ്‌ഥർ ശ്രമം നടത്തിയത്. ഒളിച്ചും പാത്തും ചെയ്യേണ്ട കാര്യമല്ല ഇത്. കൃത്യമായി വിവരം അറിയിക്കണം. വേണ്ടപ്പെട്ട ആളുകളെ വിവരം അറിയിച്ചേ കുറ്റിയടിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. അത് പാലിക്കപ്പെട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.
എന്നാൽ, സർവേ കല്ലിടൽ നിയമപ്രകാരമാണ് നടക്കുന്നതെന്നും എല്ലാ പഞ്ചായത്തിലും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു. ഗസറ്റ് വിജ്‌ഞാപനം ഉൾപ്പടെ വന്നതിന് ശേഷമാണ് സർവേയെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു. പുറത്ത് നിന്നുള്ള ആളുകൾ എത്തിയാണ് പ്രശ്‌നം ഉണ്ടക്കിയതെന്നും ഉദ്യോഗസ്‌ഥർ പ്രതികരിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ ചാലയിലും കല്ലിടലിനെതിരെ പ്രതിഷേധം നടന്നിരുന്നു.
Most Read: കെഎസ്ആർടിസി തൊഴിൽ സമയം 12 മണിക്കൂർ ആയേക്കും; നിർദ്ദേശം ഇന്ന് അവതരിപ്പിക്കും