തൃശൂർ: ഇന്ന് ഉച്ചക്ക് 2 മണിക്ക് മുൻപായി തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നടത്താൻ തീരുമാനം. മഴ ഇല്ലാത്ത സാഹചര്യത്തിലാണ് വെടിക്കെട്ട് നേരത്തെ ആക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെ വെടിക്കെട്ട് നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വെടിക്കെട്ട് ഉച്ചക്ക് നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെ വെടിക്കെട്ട് നടത്തുന്നതിൽ ദേവസ്വവും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്. തൃശൂർ പൂരത്തിന് ശേഷം പുലർച്ചെ 3 മണിയോടെ നടക്കേണ്ടതായിരുന്നു വെടിക്കെട്ട്. എന്നാൽ ശക്‌തമായ മഴയെ തുടർന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.
തുടർന്ന് പകൽപ്പൂരം കഴിഞ്ഞ് അന്ന് രാത്രിയിൽ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അതും മഴയെ തുടർന്ന് മാറ്റി. ഇത്തവണ രണ്ട് വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം വിപുലമായാണ് തൃശൂർ പൂരം നടത്തിയത്. പതിനായിരക്കണക്കിന് ആളുകൾ പൂരം കാണാനായി എത്തുകയും ചെയ്‌തിരുന്നു. എന്നാൽ വെടിക്കെട്ട് ഉൾപ്പടെയുള്ളവക്ക് മഴ വില്ലനായി മാറുകയായിരുന്നു.
Read also: ശരിക്കും ഒരു കുതിരയെ പോലെ! കാഴ്‌ചക്കാരെ അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ നായ