തൃശൂർ: കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് ഇന്ന് നടത്തുമെന്ന് പോലീസ് കമ്മീഷണർ ആർ ആദിത്യ. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് വെടിക്കെട്ട് നടത്തുക. പകൽപ്പൂരത്തിന്റെ ഉച്ചവെടിക്കെട്ടും നടത്തും. ഇത് സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര ഏജൻസിയായ ‘പെസോ’യുമായി ചർച്ച ചെയ്‌തെന്നും കമ്മീഷണർ വ്യക്‌തമാക്കി.
മഴ കനത്തതോടെ ഇന്ന് പുലർച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ടാണ് മാറ്റിവെച്ചത്. രാത്രികാല എഴുന്നള്ളിപ്പുകളും ചടങ്ങ് മാത്രമായി നടത്തുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കായിരുന്നു പൂര നഗരിയിൽ ഇന്നലെ അനുഭവപ്പെട്ടത്. രാവിലെ മഠത്തിൽ വരവ് പഞ്ചവാദ്യ സമയത്ത് തന്നെ വൻ ജനത്തിരക്കായിരുന്നു.
തിരക്ക് മൂലം പഞ്ചവാദ്യം തുടങ്ങാൻ 10 മിനിറ്റ് വൈകിയിരുന്നു. പോലീസും സംഘാടകരും ചേർന്ന് തിരക്ക് നിയന്ത്രിച്ചതോടെയാണ് വഞ്ചവാദ്യം തുടങ്ങിയത്. 11 മണിക്ക് തന്നെ ഇലഞ്ഞിത്തറ നിറഞ്ഞിരുന്നു. കിഴക്കേ ഗോപുരത്തിലൂടെ വടക്കുംനാഥനിലേക്ക് പല സമയത്തും ജനത്തെ കടത്തിവിടാൻ പറ്റാത്ത അവസ്‌ഥയായി. കുടമാറ്റത്തിനായി തെക്കേ ഗോപുര നട 3.30ന് തന്നെ നിറഞ്ഞിരുന്നു.
Most Read: ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും; കെവി തോമസ്