തൃശൂർ : മുൻ വർഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും തൃശൂർ പൂരം നടത്താൻ തീരുമാനമായി. പൂരത്തിന് സാധാരണ ഉള്ള എല്ലാ ചടങ്ങുകളും നടത്തുമെന്നും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് മാത്രമായിരിക്കും പൂരത്തിന് ആളുകൾക്ക് പ്രവേശനം അനുവദിക്കുക. കൂടാതെ പൂരം എക്‌സിബിഷൻ ഉടൻ തന്നെ തുടങ്ങുമെന്നും അധികൃതർ വ്യക്‌തമാക്കി. ജില്ലാ കളക്‌ടർ എസ് ഷാനവാസിന്റെ ചേമ്പറിൽ ഇന്ന് നടന്ന ഉന്നതതല യോഗത്തിൽ ഡിഎംഒ, സിറ്റി പോലീസ് കമ്മീഷണർ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ ചീഫ് സെക്രട്ടറിയോട് നേരിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു. ചീഫ് സെക്രട്ടറി ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്.
മുൻ വർഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടും കൂടി ഇത്തവണയും പൂരം നടത്തണമെന്നാണ് ദേവസ്വങ്ങൾ ആവശ്യപ്പെട്ടിരുന്നത്. കോവിഡ് നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ ഇതിൽ അധികൃതർ എതിർപ്പ് വ്യക്‌തമാക്കിയിരുന്നു. എന്നാൽ ആൾക്കൂട്ടം നിയന്ത്രിച്ച് പൂരം പ്രദർശനവും വെടിക്കെട്ടടക്കമുള്ള ചടങ്ങുകളും നടത്താവുന്ന രീതിയിൽ ദേവസ്വങ്ങൾ ലേ ഔട്ട് റിപ്പോർട്ട് നൽകി. ഇവയെല്ലാം പരിഗണിച്ചാണ് പൂരം മുൻ വർഷങ്ങളിലേത് പോലെ നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
Read also : ഇരിക്കൂറിൽ കെപിസിസി തെറ്റ് തിരുത്തും; കെ സുധാകരൻ