തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ എന്‍ഡിഎ കണ്‍വീനര്‍ സ്‌ഥാനം രാജിവയ്‌ക്കാൻ സന്നദ്ധത അറിയിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് യോഗത്തിലാണ് തുഷാര്‍ രാജി സന്നദ്ധത അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള വോട്ടു ചോര്‍ച്ചയാണ് ബിഡിജെഎസിന് ഉണ്ടായത്. മൽസരിച്ച ഭൂരിപക്ഷം മണ്ഡലങ്ങളിലും 2016ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ പകുതിയായി കുറഞ്ഞു.
ബിജെപിയുടെ വോട്ടുകള്‍ ലഭിച്ചില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ട പരിഗണന സ്‌ഥാനാർഥികള്‍ക്ക് ലഭിച്ചില്ലെന്നും ബിഡിജെഎസ് ആരോപിച്ചിരുന്നു. ബിജെപി അവഗണനയിലുള്ള പ്രതിഷേധം ബിഡിജെഎസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കും.
21 സീറ്റുകളിലേക്കായിരുന്നു ഇത്തവണ ബിഡിജെഎസ് ജനവിധി തേടിയത്. മിക്ക മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് വോട്ടു ചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഉടുമ്പന്‍ ചോലയിലാണ് കൂടുതല്‍ വോട്ടു ചോര്‍ച്ചയുണ്ടായത്. 2016ല്‍ എന്‍ഡിഎക്ക് ഉടുമ്പന്‍ ചോലയില്‍ 21,799 വോട്ടുകള്‍ ലഭിച്ചെങ്കില്‍ ഇക്കുറി 7,208 വോട്ടുകള്‍ മാത്രമാണ് അവിടെ കിട്ടിയത്.
റോഷി അഗസ്‌റ്റിൻ വിജയിച്ച ഇടുക്കി മണ്ഡലത്തില്‍ ബിഡിജെഎസ് സ്‌ഥാനാർഥിക്ക് ലഭിച്ചത് 9,286 വോട്ടുകള്‍ മാത്രമാണ്. 2016ല്‍ പാര്‍ട്ടിക്ക് ഇവിടെ 27,403 വോട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി മൽസരിച്ച മിക്കയിടങ്ങളിലും 5000 മുതല്‍ 10,000 വരെ വോട്ടുകളുടെ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. പല മണ്ഡലങ്ങളിലും ബിജെപി വോട്ട് മറിച്ചതായും ബിഡിജെഎസ് ആരോപിക്കുന്നു.
Read Also: ‘വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണമായി’; ഫിറോസ് കുന്നംപറമ്പിൽ