വയനാട്: സുൽത്താൻ ബത്തേരി വാകേരിയിൽ നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും കടുവാ സാന്നിധ്യം. വാകേരി സീസിയിൽ ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിൽ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. വനംവകുപ്പ് അധികൃതർ സ്‌ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിക്കുകയാണ്.
വാകേരിക്ക് അടുത്ത് മൂടക്കൊല്ലിയിൽ പ്രജീഷ് എന്ന യുവാവിനെ കടുവ കൊന്നു പാതിയോളം ഭക്ഷിച്ചിരുന്നു. ഈ മാസം ഒമ്പതിനായിരുന്നു സംഭവം. തുടർന്ന് ഒമ്പത് ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പത്താം ദിവസം കടുവ കൂടല്ലൂർ കോളനി കവലയിൽ സ്‌ഥാപിച്ച കൂട്ടിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്‌ച തൃശൂരിലെ പുത്തൂർ മൃഗശാലയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു.
ബത്തേരി വാകേരിയിൽ കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷാണ് (36) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുല്ലരിയാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചു എത്തിയപ്പോഴാണ് കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രജീഷിനെ കടുവ കൊന്ന ഭീതിയിൽ നിന്ന് നാട്ടുകാർ ഇതുവരെയും മുക്‌തരായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കടുവയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായത്.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്