മുംബൈ: മഹാരാഷ്‍ട്രയിൽ വനിതാ ഫോറസ്‌റ്റ് ഓഫിസർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചന്ദ്രപൂർ ജില്ലയിലെ തഡോബ അന്ധാരി ടൈഗർ റിസർവിൽ (TATR) വച്ചാണ് സ്വാതി എൻ ധുമാനെ എന്ന വനിതാ ഫോറസ്‌റ്റ് ഓഫിസറെ കടുവ ആക്രമിച്ചത്. പട്രോളിംഗിന് ഇടയിലായിരുന്നു സംഭവം.
രാവിലെ 7 മണിയോടെയാണ് സ്വാതിയുടെ നേതൃത്വത്തിലെ സംഘം ടൈഗർ റിസർവിൽ എത്തിയത്. ഓൾ ഇന്ത്യ ടൈഗർ എസ്‌റ്റിമേഷൻ 2022ന്റെ ഭാഗമായി കടുവ സർവേക്കും പട്രോളിംഗിനും വേണ്ടിയാണ് ഇവർ പോയത്. കോലാറ ഗേറ്റിൽ നിന്ന് 4 കിലോമീറ്റർ നടന്നെത്തിയതോടെ സംഘം കടുവയെ കണ്ടു. അരമണിക്കൂറോളം കാത്തിരുന്നിട്ടും കടുവ റോഡിൽ നിന്നും മാറിയില്ല. തുടർന്ന് ഇവർ മറ്റൊരു ഭാഗത്ത് കൂടി യാത്ര തുടരാൻ ശ്രമിച്ചു.
ഇത് ശ്രദ്ധയിൽപ്പെട്ട കടുവ, ഏറ്റവും പിന്നിൽ നീങ്ങുകയായിരുന്ന ധുമനെ പിന്തുടരുകയും ആക്രമിക്കുകയും ചെയ്‌തുവെന്ന് TATRന്റെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് (CCF) ജിതേന്ദ്ര രാംഗോങ്കർ പറഞ്ഞു. വനംവകുപ്പ് ജീവനക്കാരുടെ തിരച്ചിലിനൊടുവിൽ വനത്തിനുള്ളിൽ നിന്ന് സ്വാതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചിമൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സ്വാതിയുടെ കുടുംബത്തിന് എല്ലാ അടിയന്തര സഹായവും നൽകുന്നുണ്ടെന്ന് CCF അറിയിച്ചു.
Read also: മഴക്കെടുതി; ആന്ധ്രയിൽ മരണസംഖ്യ ഉയരുന്നു