തൃശൂർ: പൂരം നടത്തിപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്‌തമാക്കി കൊച്ചിൻ ദേവസ്വം ബോർഡ്. ജനപങ്കാളിത്തം കുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം ബോർഡ് അംഗങ്ങൾ അറിയിച്ചു.
തൃശൂർ പൂരം നടത്തുന്നത് തടസപ്പെടുത്തരുത് എന്ന് ടിഎൻ പ്രതാപൻ എംപിയും ആവശ്യപ്പെട്ടു. കോവിഡിന്റെ പേരിൽ പൂരത്തിന്റെ പകിട്ട് കുറക്കരുതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പൂരം നടത്തുന്നതിന് എതിരായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു എംപിയുടെ പ്രതികരണം.
അതേസമയം, ഡിഎംഒക്കെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തെത്തി. പൂരത്തെ തകർക്കാനാണ് ഡിഎംഒയുടെ ശ്രമമെന്നും പുറത്തു വിടുന്ന കോവിഡ് കണക്കുകൾ ഊതി പെരുപ്പിച്ചതാണെന്നും ദേവസ്വം അധികൃതർ ആരോപിച്ചു. ഇതിനിടെ, തൃശൂർ ജില്ലാ കളക്‌ടർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ യോഗം ചേരണം എന്നാണ് കത്തിലെ ആവശ്യം. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
ആശങ്കകൾ നില നിൽക്കുന്നതിനിടെ പൂരം പ്രദർശനത്തിന് ഇതിനോടകം തിരി തെളിഞ്ഞു. മന്ത്രി എസി മൊയ്‌തീനാണ് പൂരം പ്രദർശനം ഉൽഘാടനം ചെയ്‌തത്. പ്രദർശനത്തിന് ആവശ്യമായ സ്‌റ്റാളുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ പൂരം നടത്തിപ്പിനുള്ള സര്‍ക്കാര്‍ ധനസഹായം പൂരത്തിന് മുന്‍പ് ലഭ്യമാക്കുമെന്ന് മന്ത്രി എസി മൊയ്‌തീന്‍ അറിയിച്ചു.
Also Read: തൃശൂർ പൂരം; തീരുമാനം പുനർവിചിന്തനം നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ