പാലക്കാട്: അട്ടപ്പാടിയിൽ രൂക്ഷമാകുന്ന കാട്ടാനശല്യം കുറയ്‌ക്കാൻ കൃഷിയിടങ്ങളിൽ നിന്നും സീസണുകളിൽ ചക്കയും മാങ്ങയും ഹോർട്ടികോർപ്പ് വഴി സംഭരിക്കാൻ തീരുമാനിച്ച് ജില്ലാ വികസന സമിതി യോഗം. കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ കളക്‌ടർ മൃൺമയി ജോഷി അധ്യക്ഷയായി.
ഭക്ഷണത്തിന് വേണ്ടിയാണ് കാട്ടാനകൾ പ്രധാനമായും കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. ആനകളെ പ്രധാനമായും കൃഷിയിടങ്ങളിലേക്ക് ആകർഷിക്കുന്നത് ചക്കയുടെയും മാങ്ങയുടെയും മണമാണെന്നും, അതിനാൽ പഴുക്കുന്നതിന് മുൻപ് തന്നെ ഇവ സംഭരിക്കുന്നതിലൂടെ ആനകൾ ഒരു പരിധി വരെ കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ കഴിയുമെന്നും അധികൃതർ വ്യക്‌തമാക്കി.
ആനകളെ സ്‌പെഷ്യൽ ഡ്രൈവ് നടത്തി കാടുകളിലേക്ക് തിരിച്ചയക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മണ്ണാർക്കാട് ഡിഎഫ്ഒ അറിയിച്ചു. കൂടാതെ കാഞ്ഞിരപ്പുഴ-തച്ചമ്പാറ പ്രദേശങ്ങളിൽ എല്ലാ സ്‌ഥലത്തും സോളാർ വേലി സ്‌ഥാപിക്കുന്ന പ്രവർത്തനം വേഗത്തിലാക്കാനും യോഗം നിർദേശിച്ചു.
Read also: മോദിയുടെ യുഎസ് സന്ദർശനം വിജയകരം; വിദേശകാര്യ മന്ത്രാലയം