ആലപ്പുഴ : ആംബുലന്‍സില്‍ വച്ച് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിലെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. കുറ്റം സമ്മതിച്ച പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. അടൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ കസ്റ്റഡിയില്‍ നല്‍കാനായി അപേക്ഷ സമര്‍പ്പിക്കുന്നത്.
കോവിഡ് രോഗബാധിതരായ രണ്ട് സ്ത്രീകളുമായാണ് ഇയാള്‍ ആംബുലന്‍സില്‍ യാത്ര ചെയ്തത്. അടൂര്‍ വടക്കേടത്ത്കാവില്‍ നിന്നുള്ള പീഡനത്തിന് ഇരയായ യുവതിയും 42 വയസ്സുകാരിയും ആയിരുന്നു ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രോഗികള്‍. യുവതിയെ പന്തളത്തെ ആശുപത്രിയിലും കൂടെ ഉണ്ടായിരുന്ന സ്ത്രീയെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലും എത്തിക്കാനാണ് ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശം. 42 വയസ്സുള്ള സ്ത്രീയെ കോഴഞ്ചേരി ആശുപത്രിയില്‍ എത്തിച്ച ശേഷം യുവതിയെ പന്തളത്ത് എത്തിക്കുന്ന സമയത്താണ് പീഡനം നടത്തിയത്. അതിന് ശേഷം യുവതിയെ ആശുപത്രിയില്‍ എത്തിച്ച പ്രതി പിന്നീട് ആംബുലന്‍സുമായി കടന്നു കളഞ്ഞു. പിന്നീട് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂരില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോവിഡ് പരിശോധനക്ക് വിധേയനാക്കിയ പ്രതിക്ക് കോവിഡ് നെഗറ്റീവ് ആണ്. ഇയാള്‍ ഇപ്പോള്‍ കൊട്ടാരക്കര ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. സംഭവശേഷം പ്രതി മാപ്പ് പറയുന്ന ശബ്ദരേഖ ഉള്‍പ്പെടെ ഉള്ള തെളിവുകള്‍ കേസില്‍ നിര്‍ണ്ണായകമായി. കോവിഡ് രോഗിയുമായി യാത്ര ചെയ്യുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരും ഒപ്പം ഉണ്ടാകണമെന്ന നിര്‍ദ്ദേശം പാലിക്കാതെയാണ് ഇവിടെ പ്രതി കോവിഡ് രോഗികളുമായി യാത്ര ചെയ്തത്. സംഭവത്തിന് പിന്നാലെ 108 ആംബുലന്‍സ് സര്‍വീസില്‍ നിന്നും ഇയാളെ പുറത്താക്കി.