കോഴിക്കോട്: 52 പേരുടെ ജീവനപഹരിച്ച കടലുണ്ടി തീവണ്ടി അപകടത്തിന് ചൊവ്വാഴ്‌ച ഇരുപതാണ്ട് തികയുന്നു. 2001 ജൂൺ 22നായിരുന്നു രാജ്യത്തെ നടുക്കിയ തീവണ്ടി ദുരന്തം. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും നാടിനെയാകെ നടുക്കിയ ദുരന്തത്തിന്റെ ഓർമകൾ കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകളിലെ ജനമനസുകളിൽ നിന്ന് മാഞ്ഞുപോയിട്ടില്ല.
കോഴിക്കോട് നിന്ന് 4.45ന് പുറപ്പെട്ട 6602ആം നമ്പർ മംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ് കടലുണ്ടിപ്പാലത്തിന് മുകളിൽനിന്ന് പാളം തെറ്റി പുഴയിലേക്ക് പതിക്കുകയായിരുന്നു. നിമിഷങ്ങൾക്കകമാണ് പാളത്തിലൂടെയും മറ്റു പല വഴിക്കായും ആയിരങ്ങൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്.
മാനവികതയുടെയും, മനുഷ്യത്വത്തിന്റെയും മറ്റൊരു മുഖം കൂടി കടലുണ്ടിയിലെ അപകടം ലോകത്തിന് കാട്ടിക്കൊടുത്തു. പേരറിയാത്ത നൂറ് കണക്കിന് പേർ രക്ഷകരായ അന്ന് നാട്ടുകാരുടെ കൃത്യമായ ഇടപെടലാണ് ദുരന്തവ്യാപ്‌തി കുറച്ചത്.
എന്നാൽ ഇത്രയേറെ പേരുടെ ജീവനപഹരിക്കപ്പെട്ട തീവണ്ടി അപകടത്തിന്റെ കാരണം ഇന്നും അജ്‌ഞാതമാണ്. അപകടത്തിന്റെ പേരിൽ പ്രഖ്യാപിച്ച അന്വേഷണങ്ങൾ എവിടെയുമെത്തിയില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച, 140തോളം വർഷം പഴക്കമുള്ള പഴയ പാലത്തിന്റെ ബലക്ഷയമാണ് ദുരന്തത്തിന്റെ കാരണമെന്ന മട്ടിൽ അന്വേഷണം അവസാനിപ്പിച്ച്, പകരമൊരു പുതിയ പാലം നിർമിച്ചതുമാത്രമാണ് നേട്ടം.
Read Also: രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയ്‌ക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്