കാസർഗോഡ്: ടിപിആര്‍ (ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്) 14ന് മുകളില്‍ എത്തിയതോടെ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോവിഡ് പ്രതിരോധ കോര്‍ കമ്മിറ്റി യോഗത്തിൽ തീരുമാനം. നഗരസഭ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാലും കോവിഡ് കേസുകൾ കൂടുന്നതിനാലും നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ.
നഗരസഭയിലെ അവശ്യവസ്‌തുക്കള്‍ മാത്രം വില്‍ക്കുന്ന കടകള്‍ക്ക് വൈകുന്നേരം ഏഴ് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. തുണിക്കടകള്‍, ബാര്‍ബര്‍ ഷോപ്, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വർക്ക് ഷോപ്പുകള്‍, ബുക്ക് സ്‌റ്റാളുകള്‍, ജ്വല്ലറി കടകള്‍, ചെരുപ്പ് കടകള്‍ എന്നിവയ്‌ക്ക് വെള്ളിയാഴ്‌ചകളില്‍ മാത്രമെ തുറക്കാൻ അനുമതിയുള്ളു.
കൂടാതെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി കടകള്‍ എന്നിവിടങ്ങളില്‍ 25 ശതമാനം ജീവനക്കാരെ വെച്ച് അനുവദനീയമായ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും പാഴ്സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. തട്ടുകടകള്‍ പൂര്‍ണമായും നിരോധിക്കും. അതേസമയം ലോട്ടറി വില്‍പന മാത്രം നടത്തുന്ന കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
യോഗത്തിൽ നഗരസഭ ചെയര്‍പേഴ്സണ്‍ കെവി സുജാത അധ്യക്ഷത വഹിച്ചു. സ്‌ഥിരം സമിതി ചെയര്‍മാന്‍മാര്‍, ഹൊസ്ദുര്‍ഗ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ വിജേഷ്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ചന്ദ്രമോഹന്‍, എംഎല്‍എ പ്രതിനിധി സികെ ബാബുരാജ്, മുന്‍ ചെയര്‍മാന്‍ വിവി രമേശന്‍, സെക്‌ട്രല്‍ മജിസ്‌ട്രേറ്റുമാര്‍, ഹൊസ്ദുര്‍ഗ്, കാഞ്ഞങ്ങാട് വില്ലേജ് ഓഫിസര്‍മാര്‍, കൗണ്‍സിലര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവരും യോഗത്തിൽ പങ്കടുത്തു.
Malabar News: ക്ഷേത്രമുറ്റത്ത് നെൽ കൃഷിയുമായി ഭക്‌തരും ക്ഷേത്ര കമ്മിറ്റിയും