തിരുവനന്തപുരം: തലസ്‌ഥാനത്ത് ടിപിആർ കുത്തനെ ഉയരുന്നു. 48 ശതമാനമാണ് തിരുവനന്തപുരത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിൽ ജില്ലയിൽ കർശന നടപടികൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു വ്യക്‌തമാക്കി.
രണ്ടിൽ ഒരാൾക്ക് രോഗം സ്‌ഥിരീകരിക്കുന്ന സ്‌ഥിതിയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം കുറക്കേണ്ടത് അനിവാര്യമാണ്. അതിനാൽ തന്നെ മാളുകളിൽ പ്രവേശിക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ വിവാഹ ചടങ്ങുകൾക്ക് 50 പേരിൽ കൂടുതൽ പങ്കെടുത്താൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
സർക്കാർ യോഗങ്ങളെല്ലാം ഓൺലൈനിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സംഘടനകളുടെ യോഗം അനുവദിക്കില്ലെന്നും, വാഹനങ്ങളിലെ യാത്രാ തിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നാളെ ഉന്നതതല യോഗം ചേരുമെന്നും അധികൃതർ വ്യക്‌തമാക്കി. അതേസമയം തന്നെ തലസ്‌ഥാനത്ത് നിലവിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടക്കുകയാണ്. മിക്ക വിദ്യാഭ്യാസ സ്‌ഥാപനങ്ങളും കോവിഡ് ക്ളസ്‌റ്ററുകൾ ആകുന്ന സാഹചര്യത്തിലാണ് ഓഫ്‌ലൈൻ ക്‌ളാസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്.
Read also: 600ഓളം പോലീസുകാർക്ക് കോവിഡ്; സംസ്‌ഥാനത്ത് പ്രതിസന്ധി രൂക്ഷം