കൊച്ചി : എറണാകുളം ജില്ലയിലെ ചെല്ലാനത്ത് കടൽ ക്ഷോഭത്തിന് ശേഷം കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. 73 ശതമാനമാണ് ചെല്ലാനത്തെ നിലവിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. 300 പേരെ വീതമാണ് ഇപ്പോൾ രണ്ട് കേന്ദ്രങ്ങളിലായി പരിശോധനക്ക് വിധേയരാക്കുന്നത്. കടലാക്രമണം ഉണ്ടാകുന്നതിന് മുൻപ് ജില്ലയിലെ ഏറ്റവും ഉയർന്ന കോവിഡ് കണക്കുകളാണ് ചെല്ലാനത്ത് റിപ്പോർട് ചെയ്‌തിരുന്നത്. എന്നാൽ ഇപ്പോഴിത് സംസ്‌ഥാനത്തെ തന്നെ ഉയർന്ന കണക്കുകളായി മാറിയിട്ടുണ്ട്.
കഴിഞ്ഞ 2 ദിവസം നടത്തിയ കോവിഡ് പരിശോധനയിലാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 73 ശതമാനമായി ഉയർന്നത്. കഴിഞ്ഞ ദിവസം 108 പേരിൽ കോവിഡ് പരിശോധന നടത്തിയതിൽ 79 പേർക്കും രോഗം സ്‌ഥിരീകരിച്ചു. കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് ഈ പ്രദേശത്ത് നിന്നും വലിയ രീതിയിൽ ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. 14, 15, 16 വാർഡുകളിൽ നിന്നാണ് ആളുകളെ മാറ്റി പാർപ്പിച്ചത്. വീടുകളിൽ വെള്ളം കയറിയും, വീടുകൾ തകർന്നു വീണും ദുരിതത്തിലായപ്പോൾ ആളുകൾക്ക് മാസ്‌ക് ധരിക്കാൻ പോലുമുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.
ഇവിടങ്ങളിൽ 3 ദിവസത്തോളം രോഗബാധിതരായ ആളുകളും, അല്ലാത്തവരും കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് നിലവിൽ രോഗവ്യാപനം രൂക്ഷമാകാൻ ഇടയായത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിൽ തെക്കെ ചെല്ലാനം ലിയോ സ്‌കൂളിൽ 47 കിടക്കകളോടെ ഡൊമിലിസറി കെയർ സെന്റർ ഇന്ന് പ്രവർത്തനം തുടങ്ങി. കൂടാതെ ഡോക്‌ടർമാരും നഴ്‌സുമാരും അടങ്ങുന്ന 2 മെഡിക്കൽ സംഘങ്ങളാണ് ഇവിടെ ക്യാംപ് ചെയ്‌തിരിക്കുന്നത്.
Read also : സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാർ എല്ലാ ദിവസവും; വിപുലമായ സേവനങ്ങളുമായി ഇ-സഞ്‌ജീവനി