തിരുവനന്തപുരം: തുടർച്ചയായി ഗതാഗത നിയമലംഘനത്തിന് മോട്ടോർ വാഹനവകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയ വാഹനങ്ങളിൽനിന്നും പിഴയായി ലഭിക്കാനുള്ളത് 52.30 കോടിയോളം രൂപ. പിഴ അടയ്‌ക്കാത്ത ഈ വാഹന ഉടമകൾ നിയമലംഘനം തുടരുന്ന അവസ്‌ഥയാണ് നിലവിൽ. നാലര ലക്ഷത്തോളം വാഹനങ്ങൾ ഈ വിധത്തിൽ കരിമ്പട്ടികയിലുണ്ട്.
കഴിഞ്ഞയാഴ്‌ച തിരുവനന്തപുരത്ത് മറ്റൊരു വാഹനത്തിൽ ഇടിച്ചിട്ട് നിർത്താതെപോയ കാറിന് 36,500 രൂപയാണ് വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്കായി ചുമത്തിയത്. 2013 മുതലുള്ള കേസുകളിൽ ഈ കാറുടമ പിഴ ഒടുക്കിയിരുന്നില്ല. 2020ൽ മാത്രം 22 തവണ അമിതവേഗത്തിന് പിഴ ചുമത്തപ്പെട്ടു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് വാഹന ഉടമയെ വിളിച്ചുവരുത്തി പിഴ അടപ്പിക്കുകയായിരുന്നു.
വലിയ കുടിശികയുള്ള വാഹന ഉടമകൾക്കെതിരെ ജപ്‌തി നടപടി സ്വീകരിക്കുകയാണ് അധികൃതർക്ക് മുന്നിലുള്ള മാർഗം. അല്ലെങ്കിൽ തുടർച്ചയായ നിയമലംഘനങ്ങൾ കണക്കിലെടുത്ത് രജിസ്ട്രേഷൻ റദ്ദാക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകാം. എന്നാൽ കേസുകളുടെ ബാഹുല്യം കാരണം ഈ രണ്ട് മാർഗങ്ങളും ഫലപ്രദമല്ലാത്ത അവസ്‌ഥയാണ്.
‘വാഹൻ’ സോഫ്റ്റ്‌വെയറിലേക്ക് മാറിയപ്പോഴാണ് കരിമ്പട്ടിക നിലവിൽവന്നത്. തുടർച്ചയായി നിയമലംഘനം നടത്തുന്നവരെ കരിമ്പട്ടികയിൽ പെടുത്തി നടപടി എടുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പിഴ കുടിശികയുടെ പേരിൽ സേവനങ്ങൾ നിഷേധിക്കരുതെന്ന ഹൈക്കോടതി വിധിയുടെ ബലത്തിൽ ടാക്‌സി, ട്രാൻസ്‌പോർട്ട് വാഹന ഉടമകൾ ഉൾപ്പെടെയുള്ളവർ ഇതിനെ മറികടക്കുകയാണ്.
Read Also: അഫ്‌ഗാനിലെ സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്; ജോ ബൈഡൻ