ന്യൂയോർക്ക്: അഫ്‌ഗാനിസ്‌ഥാൻ താലിബാന്റെ നിയന്ത്രണത്തിൽ ആയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. അഫ്‌ഗാനിലെ നിലവിലെ സ്‌ഥിതി യുഎസ് സുരക്ഷാ സേനയും, താനും സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡൻ പറഞ്ഞു.
അഫ്‌ഗാനിസ്‌ഥാനിലെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിച്ചു. അവിടുത്തെ തകർച്ച നേരിടാൻ വേണ്ടിയുള്ള പദ്ധതികൾ അമേരിക്ക നടപ്പിലാക്കി വന്നു. എന്നാൽ, അഫ്‌ഗാൻ രാഷ്‌ട്രീയ നേതാക്കൾക്ക് രാജ്യത്തിന്റെ ഭാവിക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും ചർച്ച ചെയ്യാനും സാധിച്ചില്ല; ബൈഡൻ വിമർശനമുന്നയിച്ചു.
തെറ്റുകൾ അമേരിക്ക ആവർത്തിക്കില്ല. ഇനിയും അമേരിക്കൻ പൗരൻമാർക്ക് ജീവൻ നഷ്‌ടമാകരുത്. തീവ്രവാദത്തിന് എതിരായ ചെറുത്ത് നിൽപ്പായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് വർഷങ്ങളോളമായി താൻ വാദിക്കുന്നുണ്ടെന്നും ഇന്ന് തീവ്രവാദം അഫ്‌ഗാനിന് അപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഞാൻ അമേരിക്കയുടെ പ്രസിഡണ്ടാണ്. ഈ പ്രശ്‌നം എന്നോട് കൂടി അവസാനിക്കണം; അദ്ദേഹം പറഞ്ഞു.
വ്യക്‌തമായ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക അഫ്‌ഗാനിസ്‌ഥാനിലേക്ക് സൈന്യത്തെ അയച്ചത്. 2001 സെപ്റ്റംബർ 11ന് തങ്ങളെ ആക്രമിച്ച അൽഖ്വയിദയെ ലക്ഷ്യമിട്ടാണ് പോയത്. അമേരിക്കയെ ആക്രമിക്കാനുള്ള ഒരു താവളമായി അഫ്‌ഗാനിസ്‌ഥാനെ ഉപയോഗിക്കാൻ അൽഖ്വയിദക്ക് കഴിയില്ലെന്ന് ഉറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. അത് ഞങ്ങൾ നിർവഹിച്ചു. ഒസാമ ബിൻലാദനെ വേട്ടയാടുന്നത് അമേരിക്ക ഒരിക്കലും ഉപേക്ഷിച്ചില്ല. ഒരു പതിറ്റാണ്ട് മുൻപ് അമേരിക്ക ബിൻലാദനെ ഇല്ലാതാക്കി; ബൈഡൻ പറഞ്ഞു.
Read Also: അഫ്‌ഗാനിനില്‍ നിന്ന് ഹിന്ദുക്കളെയും സിഖുകാരെയും തിരിച്ചെത്തിക്കാൻ മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രം