കണ്ണൂർ: മാവേലി എക്‌സ്‌പ്രസ് ട്രെയിനിലെ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്‌ഐ പ്രമോദിനെതിരെ അച്ചടക്ക നടപടി. ഇദ്ദേഹത്തെ റെയിൽവേയിൽ നിന്ന് മാറ്റും. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തി ഒരാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കാൻ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥിന്റേതാണ് ഉത്തരവ്.
ഇന്നലെയായിരുന്നു സംഭവം നടന്നത്. എക്‌സ്‌പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ ക്രൂരമായി മർദ്ദിച്ചത്. സ്ളീപ്പർ കംപാർട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പോലീസുകാരൻ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു.
സ്ളീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂ എന്നും യാത്രക്കാരൻ മറുപടി നൽകി. തുടർന്ന് കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പോലീസുകാരൻ ആവശ്യപ്പെട്ടു. ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പോലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്‌തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് റെയിൽവേ അടക്കം ഇടപെട്ടത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആര്‍ ആണെന്നിരിക്കെയാണ് പോലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്‌ളീപ്പര്‍ കംപാർട്മെന്റിൽ ഇരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നടി