കണ്ണൂർ: ട്രെയിൻ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസിപിക്ക് ആണ് അന്വേഷണ ചുമതലയെന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. സംഭവത്തിൽ റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ വ്യക്‌തമാക്കി.
ഇതിനിടെ യാത്രക്കാരനെ പോലീസ് മർദ്ദിച്ച സംഭവത്തിൽ ടിടിഇ റിപ്പോർട് നൽകി. പാലക്കാട് ഡിവിഷണൽ മാനേജർക്കാണ് ടിടിഇ കുഞ്ഞഹമ്മദ് റിപ്പോർട് നൽകിയത്. പോലീസ് ഇടപെട്ടത് യാത്രക്കാരായ സ്‌ത്രീകളുടെ പരാതിയെ തുടർന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
മാവേലി എക്സ്പ്രസിൽ വച്ച് എഎസ്ഐയാണ് യാത്രക്കാരനെ മർദ്ദിച്ചത്. എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ ക്രൂരമായി മർദ്ദിച്ചത്.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്ളീപ്പർ കംപാർട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പോലീസുകാരൻ, നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ളീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂ എന്നും യാത്രക്കാരൻ മറുപടി നൽകി.
തുടർന്ന് കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പോലീസുകാരൻ ആവശ്യപ്പെട്ടു. ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പോലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്‌തത്.
Most Read: ദേവസ്വം ബോർഡിലെ അഴിമതി; വിശദമായ പരിശോധന നടത്തുമെന്ന് പ്രസിഡണ്ട്