എറണാകുളം: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് സുഹൃത്തുക്കള്‍. കോട്ടയം സ്വദേശിയായ മാളവിക ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഇവരുടെ പങ്കാളിക്കെതിരെ ആത്‌മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. മരട് പോലീസാണ് കേസന്വേഷിക്കുന്നത്.
എറണാകുളത്തെ വസതിയില്‍ മാര്‍ച്ച് 12നാണ് മാളവിക ആത്‌മഹത്യ ചെയ്യുന്നത്. ഇതിന് തൊട്ട് പിന്നാലെ തന്നെ സുഹൃത്തുക്കള്‍ മരണത്തില്‍ സംശയമുന്നയിച്ചിരുന്നു. ആത്‌മഹത്യക്ക് പിന്നിൽ മാളവികയുടെ പങ്കാളിയായ കട്ടപ്പന സ്വദേശി അരുണ്‍ കുഞ്ഞുമോനാണെന്നും ഇയാൾക്കെതിരെ ആത്‌മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്നുമാണ് സുഹൃത്തുക്കളുടെ ആവശ്യം. സംഭവത്തില്‍ അരുണ്‍ കുഞ്ഞുമോനെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘടനയായ ധ്വനിക്ക് വേണ്ടി സുഹൃത്തുക്കള്‍ പറഞ്ഞു.
താന്‍ മരിക്കുകയാണെങ്കില്‍ അതിന് കാരണക്കാരന്‍ പങ്കാളിയായ അരുണ്‍ കുഞ്ഞുമോൻ ആയിരിക്കുമെന്ന് മാളവിക കത്തില്‍ പറഞ്ഞിരുന്നു. നേരത്തെയും മാളവിക ആത്‌മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അതേസമയം അന്വേഷണം നടക്കുകയാണെന്നും സംശയകരമായി ഒന്നും കണ്ടെത്താൻ ആയിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.
Read Also: ‘കടകംപള്ളി സുരേന്ദ്രൻ വിശ്വാസികളെ തകർക്കാനെത്തിയ പൂതന’; അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രൻ