തിരുവനന്തപുരം: കോവിഡിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് കൂട്ടാൻ തീരുമാനിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത് സംബന്ധിച്ച ശുപാർശ ഉടൻ തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും ബോർഡ് അധികൃതർ വ്യക്‌തമാക്കി.
നിരക്ക് വർധനയെ പറ്റി പഠിക്കുന്നതിനായി ദേവസ്വം കമ്മീഷണർ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചിരുന്നു. തുടർന്ന് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ നിരക്ക് കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. നിരക്ക് വർധന സംബന്ധിച്ച ശുപാർശക്ക് ഹൈക്കോടതി അംഗീകാരം നൽകുന്ന മുറക്ക് പുതിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം.
കോവിഡ് വ്യാപനത്തെ തുടർന്ന് ക്ഷേത്രങ്ങൾ അടച്ചിട്ടതും, ഭക്‌തർക്ക് പ്രവേശനം അനുവദിക്കാഞ്ഞതുമാണ് നിലവിൽ ദേവസ്വം ബോർഡിനെ സാമ്പത്തികമായി ബാധിച്ചത്. ദിവസേനയുള്ള ആവശ്യങ്ങൾക്ക് പോലും പണം തികയാത്ത സാഹചര്യത്തിൽ നിത്യോപയോഗമില്ലാത്ത പാത്രങ്ങൾ വിൽക്കാൻ വരെ ബോർഡ് തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ വഴിപാട് നിരക്കുകൾ വർധിപ്പിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
Read also : കാസർഗോഡ് നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി; കേന്ദ്ര സംഘം നാളെ ജില്ലയിലെത്തും