ഇരിട്ടി: മാക്കൂട്ടം ചുരം വഴിയുള്ള യാത്രാ നിയന്ത്രണം ജനുവരി 19 വരെ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇതോടെ ചുരം വഴി കർണാടകത്തിലേക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണ കാലാവധി 180 ദിവസം പിന്നിട്ടു. നേരത്തെ ഇറക്കിയ നിയന്ത്രണ ഉത്തരവിന്റെ കാലാവധി അഞ്ചിന് അവസാനിച്ചിരുന്നു.
നിലവിലുള്ള യാത്രാ നിയന്ത്രണം അതേപടി തുടരുന്നതിനൊപ്പം ഒമൈക്രോൺ വ്യാപന പശ്‌ചാത്തലത്തിൽ കുടക് ജില്ലയിൽ വാരാന്ത്യ കർഫ്യൂ പുനഃസ്‌ഥാപിച്ചിട്ടുണ്ട്. ചുരം പാത വഴി കുടകിലേക്ക് പ്രവേശിക്കുന്നതിന് വ്യക്‌തികൾക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി അതേപടി തുടരാനാണ് തീരുമാനം. അതേസമയം, ചരക്ക് വാഹന തൊഴിലാളികൾക്ക് ഏഴ് ദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റ് മതിയാകും.
കുടക് ജില്ലയിൽ രോഗികളുടെ എണ്ണം ഒരു ശതമാനത്തിലും താഴെയാണ്. പാർക്കുകളും സഞ്ചാര കേന്ദ്രങ്ങളുമൊക്കെ സജീവമായി കൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടും രോഗ്യവ്യപന സാധ്യത റിപ്പോർട് ചെയ്‌തിരിക്കുന്നത്. മുഖാവരണം ഉൾപ്പടെ കർശനമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മാക്കൂട്ടം അതിർത്തിയിൽ നിലവിലുള്ള പരിശോധന ശക്‌തമാക്കി. ആർടിപിസിആർ റിപ്പോർട് ഇല്ലാത്തവരെ കടത്തിവിട്ട പോലീസ് ഉദോഗസ്‌ഥർക്ക് എതിരെ കഴിഞ്ഞ ദിവസം നടപടി എടുത്ത സംഭവവും ഉണ്ടായി.
Most Read: ഒമൈക്രോൺ വ്യാപനം; നിലവിൽ സ്‌കൂളുകൾ അടക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി