തിരുവനന്തപുരം: സംസ്‌ഥാനത്തെ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ വിനോദ സഞ്ചാരികൾക്കായി കേരളാപ്പിറവി ദിനത്തിൽ (2020 നവംബർ 1) തുറന്ന് നൽകും. കോവിഡ് പ്രതിസന്ധിക്ക് ശേഷം സംസ്‌ഥാനത്തെ വിനോദ സഞ്ചാര രംഗം പൂർണ സ്‌ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമാണിത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കൊണ്ടാകും പുതിയ നടപടികൾ.
ടൂറിസം രംഗം തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒക്‌ടോബർ 10 മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ടൂറിസം പ്രവർത്തനങ്ങൾ നടന്നുവരുന്നത്.പുരവഞ്ചികൾ, വ്യക്‌തിഗത ബോട്ടിങ്, സാഹസിക ടൂറിസം എന്നിവയടക്കമാണ് ഒക്‌ടോബറിൽ പുനരാരംഭിച്ചത്. അതിനാൽ തന്നെ മാസ്‌ക്, സോപ്പ്, സാനിറ്റയ്‌സർ എന്നിവയടങ്ങിയ അടിസ്‌ഥാന മാനദണ്ഡങ്ങൾ നടപ്പിൽ വരുത്താൻ എളുപ്പമായിരുന്നു. മലയോര ടൂറിസം കേന്ദ്രങ്ങളും തുറന്നതോടെ സംസ്‌ഥാനത്തെ പ്രധാന വരുമാന സ്രോതസായ ടൂറിസം പുനരുജ്ജീവനത്തിന്റെ പാതയിലായി.
പ്രകൃതി ഭംഗി, ശുദ്ധമായ വെള്ളം, വൃത്തി എന്നിവ കൊണ്ട് കേരളത്തിലെ കടൽ തീരങ്ങൾ എന്നും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിച്ചിരുന്നുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം സീസൺ ആരംഭിക്കാൻ പോകുന്ന വേളയിലാണ് അന്താരാഷ്‌ട്ര പ്രശസ്‌തിയുള്ള കോവളമടക്കമുള്ള ബീച്ചുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.
കഴിഞ്ഞ മാസം പുനരാരംഭിച്ച ടൂറിസം കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതികരണം ആശാവഹമാണെന്ന് സംസ്‌ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. ഈ കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം കൂടിവരികയാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ടൂറിസം രംഗത്തെ എല്ലാ പങ്കാളികളും പൂർണമായും സഹകരിക്കുന്നുണ്ടെന്നും ഡയറക്‌ടർ പി ബാലകിരൺ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ടൂറിസം വകുപ്പിലെ എല്ലാ ഉദ്യോഗസ്‌ഥരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ:-
- നിയന്ത്രിതമായ പ്രവേശനാനുമതി ഇല്ലാത്ത ബീച്ചുകള്‍ പോലുള്ള പ്രദേശങ്ങളില്‍ പ്രത്യേക കവാടം രൂപികരിച്ച് താപനില പരിശോധിക്കുക, സാനിറ്റൈസര്‍, കൈകഴുകള്‍ മുതലായ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ചെയ്യാന്‍ പാടില്ലാത്തതും ചെയ്യാവുന്നതുമായ കാര്യങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും.
- കൈവരികള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നിശ്‌ചിത ഇടവേളകളില്‍ അണുവിമുക്‌തമാക്കുമെന്ന് ഉറപ്പു വരുത്തും.
നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍, കച്ചവട സ്‌ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുന്നതിനുള്ള സൂചകങ്ങള്‍ രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. - സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ടൂറിസം പൊലീസ്, കുടുംബശ്രീ, ലൈഫ് ഗാര്‍ഡുകള്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തും.
സന്ദര്‍ശകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. - മ്യൂസിയം, പാര്‍ക്ക് എന്നിവിടങ്ങളില്‍ കഴിയുന്നത്ര ഓണ്‍ലൈന്‍, എസ്എംഎസ് ടിക്കറ്റ് സംവിധാനം നടപ്പാക്കും.
- വാഹനങ്ങള്‍ക്ക് പരമാവധി ഒരു മണിക്കൂര്‍ മാത്രമേ പാര്‍ക്കിങ് അനുവദിക്കുകയുള്ളൂ. സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്‌റ്റര്‍ എല്ലാ കവാടങ്ങളിലും സ്‌ഥാപിക്കും.
- വഴിയോര കച്ചവടക്കാര്‍ക്ക് കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കും. വിശ്രമമുറി, ശുചിമുറികള്‍ എന്നിവ നിശ്‌ചിത ഇടവേളകളില്‍ വൃത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ അടിസ്‌ഥാന മാനദണ്ഡങ്ങളായ മാസ്‌ക്, സാനിറ്റയ്‌സർ, സാമൂഹ്യ അകലം എന്നിവ പാലിക്കണം.
- ഏഴ് ദിവസത്തില്‍ താഴെ സംസ്‌ഥാനം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ല. പക്ഷെ അവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്‌ഥാനത്ത് തങ്ങാനാഗ്രഹിക്കുന്നവര്‍ ഏഴാം ദിവസം ഐസിഎംആര്‍, സംസ്‌ഥാന സര്‍ക്കാര്‍ എന്നിവയുടെ അംഗീകൃതമായ ലാബുകളില്‍ കോവിഡ് പരിശോധനക്ക് വിധേയരാകേണ്ടതാണ്.
- ആതിഥേയ വ്യവസായങ്ങള്‍, ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, പുരവഞ്ചികള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, ഹോം സ്‌റ്റേകള്‍, സര്‍വീസ് വില്ലകള്‍, സാഹസിക വിനോദങ്ങള്‍ തുടങ്ങിയ ടൂറിസം രംഗത്തെ എല്ലാ മേഖലയും കൊവിഡ്-19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.