ന്യൂഡെൽഹി: വിദേശ വിനോദ സഞ്ചാരികൾക്കായി ഇന്ത്യ വാതിൽ തുറക്കുന്നു. ഈ മാസം 15 മുതൽ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന വിദേശികൾക്ക് ടൂറിസ്‌റ്റ് വിസ അനുവദിക്കും. നവംബർ 15 മുതൽ എല്ലാവർക്കും ടൂറിസ്‌റ്റ് വിസ അനുവദിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർത്തി വച്ച ടൂറിസ്‌റ്റ് വിസ ഒന്നര വർഷത്തിന് ശേഷമാണ് പുനഃരാരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
രണ്ട് ഘട്ടമായാകും ടൂറിസ്‌റ്റ് വിസകൾ നൽകുന്ന നടപടി പൂർണമായും പുനഃരാരംഭിക്കുക. ആദ്യഘട്ടത്തിൽ ഈ മാസം 15 മുതൽ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന വിദേശ വിനോദ സഞ്ചാരികൾക്ക് വിസ അനുവദിക്കും. നവംബർ 15 മുതൽ സാധാരണ വിമാനങ്ങളിൽ വരുന്നവർക്കും വിദേശ ടൂറിസ്‌റ്റ് വിസ അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ടൂറിസ്‌റ്റുകളും, വിമാന കമ്പനികളും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയുമായും സംസ്‌ഥാന സർക്കാരുകളുമായും ആലോചിച്ച ശേഷമാണ് കേന്ദ്രസർക്കാർ പുതിയ ടൂറിസ്‌റ്റ് വിസ അനുവദിക്കാൻ തീരുമാനമെടുത്തത്.
Read Also: നാളെ മുതൽ ബെവ്‌കോയുടെ പ്രവർത്തന സമയത്തിൽ മാറ്റം