തിരുവനന്തപുരം: സന്ദർശകരുടെ തിരക്ക് കാരണം പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി പോലീസും വനം വകുപ്പും. ഒക്‌ടോബർ മുതൽ അവധി ദിവസങ്ങളിൽ സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആയിരിക്കും ഏർപ്പെടുത്തുക. തിരക്ക് വർധിച്ചത് അപകടങ്ങൾക്ക് കാരണമായെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഒരുസമയം ആയിരം വാഹനങ്ങൾക്ക് മാത്രമായിരിക്കും ഇവിടേക്ക് പ്രവേശനം.
തിരക്ക് കൂടുന്നതിനാൽ പ്രദേശത്ത് കോവിഡ് വ്യാപന ഭീതിയും വർധിച്ചിട്ടുണ്ട്. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പരിധിയിലാണ് പൊൻമുടിയെങ്കിലും ഇവിടേക്ക് എത്താനുള്ള യാത്ര വിതുര പഞ്ചായത്തിലൂടെയാണ്. വിതുരയിലെ എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിലാണ്. തീവ്ര രോഗ വ്യാപന ഭീഷണി നിലനിൽക്കുന്ന വിതുരയിൽ പുറത്ത് നിന്ന് കൂടുതൽ പേരെത്തുന്നതാണ് ആശങ്കയ്‌ക്ക് ഇടയാക്കുന്നത്.
സന്ദർശകർ കൂടുന്നതിനാൽ ആനപ്പാറ-കല്ലാർ ചെക്പോസ്‌റ്റ് റൂട്ടിൽ ഗതാഗത തടസം പതിവാണ്. രണ്ടാം തരംഗം കുറഞ്ഞതിനെ തുടർന്ന് പൊൻമുടി തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചപ്പോൾ നിയന്ത്രിതമായ അളവിൽ സഞ്ചാരികളെ കയറ്റുമെന്നായിരുന്നു ആദ്യം അധികൃതർ അറിയിച്ചിരുന്നത്. അതിനായി ഓൺലൈൻ ബുക്കിംഗ് സംവിധാനം കൊണ്ടു വരുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും നടപ്പിലായിരുന്നില്ല.
Read Also: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം: പോലീസ് അടിയന്തരമായി ഇടപെടണം; ഡിജിപി