തിരുവനന്തപുരം: വർക്കലയിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണ സംഭവത്തിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട് നൽകിയേക്കും. അപകടത്തിൽ അടിയന്തിര റിപ്പോർട് സമർപ്പിക്കാൻ ഇന്നലെ തന്നെ ടൂറിസം മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഹൈദരാബാദ് സ്വദേശിനിക്ക് ഗുരുതര പരിക്കുകൾ ഉണ്ട്. അപകടത്തിൽ ബ്രിഡ്‌ജിന്റെ പകുതിയോളം തകർന്നു. 150ഓളം ആളുകൾ ഉണ്ടായതാണ് അപകട കാരണമെന്നാണ് സൂചന. തിരയടിച്ച് ബ്രിഡ്‌ജ് മറിഞ്ഞെന്നും ഇതിനേത്തുടർന്ന് അതിലുണ്ടായിരുന്ന ആളുകൾ കടലിൽ വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
കടലിൽ വീണ ആരെയും കാണാതായതായി റിപ്പോർട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ അപകടം ഒഴിവായി. തിരുവനന്തപുരം ജില്ലയിലെ ഈ ആദ്യ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് 2023 ഡിസംബർ 26ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഉൽഘാടനം ചെയ്‌തത്. കേരളത്തിലെ ഏഴാമത്തെ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് ആയ ഇത് തീരത്ത് നിന്നു കടലിലേക്കു ഏകദേശം 100 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലുമാണ് നിർമിച്ചിട്ടുള്ളത്.
Most Read| ക്ഷേമപെൻഷൻ മുടങ്ങുന്നതിൽ വിമർശിച്ച് സിപിഐ