തിരുവനന്തപുരം: വർക്കലയിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണ സംഭവത്തിൽ ഗുരുതര അനാസ്‌ഥയെന്ന് നാട്ടുകാരിൽ ഒരാൾ മലബാർ ന്യൂസിനോട് പ്രതികരിച്ചു. മിക്ക അവധി ദിവസങ്ങളിലും 150ഉം 200ഉം ആളുകൾ ഇതിൽ കയറാറുണ്ടെന്നും താൻ ഉൾപ്പടെ പലരും ഇത് അപകടമാണെന്ന് നടത്തിപ്പുകാരോട് പറഞ്ഞിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
‘ഒരേ സമയം പരമാവധി നൂറുപേർക്കാണ് ഈ ബ്രിഡ്‌ജിൽ കയറാവുന്നത്. അതും ഒട്ടനവധി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്. പക്ഷെ, ഇവിടെ തിരക്കുള്ള ദിനങ്ങളിൽ തുടർച്ചയായി 200വരെ ആളുകൾ ഇതിൽ കയറാറുണ്ട്. അറ്റകുറ്റപണികൾ നടത്താറുമില്ല. ഇതൊക്കെയാണ് അപകട കാരണം‘ -പ്രദേശവാസി പറഞ്ഞു.
കടലിൽ വീണ പതിനഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ, രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ ബ്രിഡ്‌ജിന്റെ പകുതിയോളം തകർന്നു. ശനിയാഴ്‌ച (ഇന്ന്) വൈകീട്ട് അഞ്ചിനായിരുന്നു അപകടം. 150ഓളം ആളുകൾ ഉണ്ടായതാണ് അപകടകാരണമെന്നാണ് സൂചന.
തിരയടിച്ച് ബ്രിഡ്‌ജ് മറിഞ്ഞെന്നും ഇതിനേത്തുടർന്ന് അതിലുണ്ടായിരുന്ന ആളുകൾ കടലിൽ വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. കടലിൽ വീണ ആരെയും കാണാതായതായി റിപ്പോർട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ രക്ഷ പ്രവർത്തനം നടന്നതിനാൽ വലിയ അപകടം ഒഴിവായി.
അപകടത്തിൽപ്പെട്ടവരിൽ എട്ട് പേരെ വർക്കല താലൂക്ക് ആശുപത്രിയിലും മൂന്ന് പേരെ എസ്‌എൻ മിഷൻ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് കുട്ടികളുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഈ ആദ്യ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് 2023 ഡിസംബർ 26ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഉൽഘാടനം ചെയ്‌തത്. കേരളത്തിലെ ഏഴാമത്തെ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് ആയ ഇത് തീരത്ത് നിന്നു കടലിലേക്കു ഏകദേശം 100 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലുമാണ് നിർമിച്ചിട്ടുള്ളത്.
കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന പാലത്തിലൂടെ തിരമാലകളുടെ ചലനത്തിനൊപ്പം സഞ്ചരിക്കാം. പാലം അവസാനിക്കുന്നിടത്തെ പ്ളാറ്റ് ഫോമിൽനിന്ന് സന്ദർശകർക്ക് കടൽകാഴ്‌ച ആസ്വദിക്കാം. 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ചാണ് പാലത്തെ ഉറപ്പിച്ച് നിർത്തിയിരിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു.
11 മുതൽ വൈകിട്ട് 5 വരെയാണ് ഇവിടെ പ്രവേശനം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വർക്കല നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് സ്‌ഥാപിച്ചത്. എന്നാൽ, നടത്തുന്നത് സ്വകാര്യ ഏജൻസിയാണ്.
LIFESTYLE | ഫാഷൻ ലോകത്തെ ഞെട്ടിക്കുന്ന പത്ത് വയസുകാരി