കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിർത്തിവെച്ചു. വിചാരണ വെള്ളിയാഴ്‌ച വരെ നിർത്തിവെക്കാനാണ് ഹൈക്കോടതി ഉത്തരവ്. നടിയുടെയും സർക്കാരിന്റെയും വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ തീരുമാനം. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
വിചാരണ കോടതി ജഡ്‌ജിക്കെതിരെ നേരത്തെ പ്രോസിക്യൂഷൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. നടിയാണ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ അനുകൂലിച്ചുകൊണ്ട് സർക്കാരും ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപേക്ഷ സമർപ്പിച്ചിരുന്നു.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി നേരത്തെ ഹരജിയിൽ പറഞ്ഞിരുന്നു. പ്രതിഭാഗം അഭിഭാഷകൻ അധിക്ഷേപിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ കോടതി ഇടപെട്ടില്ലെന്നും പല പ്രധാന വസ്‌തുതകളും കോടതി രേഖപ്പെടുത്തിയില്ലെന്നും നടി ഹരജിയിൽ പറഞ്ഞു. നിരവധി അഭിഭാഷരുടെ മുന്നിലാണ് തന്നെ വിസ്‌തരിച്ചതെന്നും, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു.
സുതാര്യമായ വിചാരണ നിലവിലെ കോടതിയിൽ സാധ്യമാകില്ലെന്നും നടി ഹരജിയിൽ വ്യക്‌തമാക്കി. കേസുമായി ബന്ധപ്പെട്ട പല രേഖകളും പ്രോസിക്യൂഷന് നൽകുന്നില്ലെന്നും പ്രതിഭാഗത്തിനാണ് നൽകുന്നതെന്നും ഹരജിയിൽ പറയുന്നുണ്ട്. മഞ്‌ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്‌ച സംഭവിച്ചെന്ന് സർക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Read also: യോദ്ധക്ക് ശേഷം മധുബാല മലയാളത്തില്‍; ‘എന്നിട്ട് അവസാനം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ