കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിക്ക് നേരെ ബോംബാക്രമണം. മുർഷിദാബാദിലെ നിംതിത റെയിൽവേ സ്‌റ്റേഷന് പുറത്തുവെച്ച് തൊഴിൽ സഹമന്ത്രി സാകിർ ഹുസൈന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാകിർ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റി. അക്രമണത്തിൽ പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ജംഗീപൂർ എംഎൽഎ ഉൾപ്പെടെയുള്ള രണ്ട് പേർക്കും അക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്‌ച രാത്രി പത്ത് മണിയോടെയാണ് ആക്രമണം നടന്നത്. കൊൽക്കത്തയിലേക്ക് യാത്ര തിരിക്കാനായി മന്ത്രി നിംതിത റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. പരിക്കേറ്റ ഉടൻ അദ്ദേഹത്തെ ജംഗീപൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ ആരോപിച്ചു. എന്നാൽ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപണം നിഷേധിച്ചു. സംഭവ സ്‌ഥലത്ത് വലിയ തോതിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. നിരന്തരം രാഷ്‌ട്രീയ പാർട്ടികൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന മേഖല കൂടിയാണ് മുർഷിദാബാദ്. ഇതിന്റെ തുടർച്ചയായാണ് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ സംഭവത്തെ അപലപിച്ചു.
Read Also: യുപി ഉന്നാവില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസ്: ഉടൻ വ്യക്‌തത കൈവരും; ലക്‌നൗ ഐജി