ഉത്തർപ്രദേശ്: സംസ്‌ഥാനത്തെ ഉന്നാവില്‍ രണ്ട് പെണ്‍കുട്ടികൾ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിൽ ഉടൻ വ്യക്‌തത കൈവരുമെന്ന് ലക്‌നൗ ഐജി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുകുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന, ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഗുരുതരാവസ്‌ഥ പിന്നിട്ടിട്ടില്ല എന്നും ഇദ്ദേഹം പറഞ്ഞു.
പോലീസ് വിശദീകരണം അനുസരിച്ച്; അസോഹ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗോതമ്പ് പാടത്ത് നിന്നാണ് ദലിത് സമൂഹത്തിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളെ കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിൽ കണ്ടെത്തിയത്. ഇതിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു.
പരുക്കേറ്റ കുട്ടിയെ ഉടനെ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലേക്കും അവിടെനിന്ന് ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് കാൺപൂരിലേക്കും മാറ്റി. കുട്ടികൾ ഉപയോഗിച്ചിരുന്ന വസ്‌ത്രങ്ങൾ ഉപയോഗിച്ചാണ് ഇവരെ കൂട്ടികെട്ടിയിരുന്നത്. യഥാക്രമം 13, 16, 17 വയസുള്ള പെൺകുട്ടികളാണ് ഇവർ.
ബന്ധുക്കള്‍ പറയുന്നത്; കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയതായിരുന്നു കുട്ടികളെന്നും മടങ്ങിവരാന്‍ വൈകിയപ്പോള്‍ നടത്തിയ തിരച്ചിലിലാണ് രണ്ടു കുട്ടികളുടെ മൃതദേഹങ്ങളും ഒരാളെ പരുക്കേറ്റ നിലയിലും കണ്ടെത്തിയത്. കുടുംബത്തിന് ആരുമായും ശത്രുതയില്ലെന്നും ഇവർ പറയുന്നു.
പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോൾ പൂർണമായും ബോധം നഷ്‌ടപ്പെട്ട നിലയിലായിരുന്നു. കുട്ടിയുടെ ശരീരത്തിനുള്ളിൽ വിഷപദാര്‍ഥം എത്തിയതായാണ് അനുമാനം. മസ്‌തിഷ്‌ക ആഘാതമാണ് സംഭവിച്ചിരിക്കുന്നത്. രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ; ആശുപത്രി പിആർ അറിയിച്ചു.
ഡോഗ് സ്‌ക്വാഡിന്റെ സംഘവും ഫോറൻസിക് വകുപ്പിന്റെ സംഘവും സംഭവസ്‌ഥലത്ത് രാത്രി ഏറെവൈകിയും പരിശോധന തുടരുന്നുണ്ട്. ഐജി, ഡിജി, ഡിഎം, എസ്‌പി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സംഭവസ്‌ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
2017ൽ ബിജെപിയുടെ എംഎൽഎ കുൽദീപ് സെൻഗർ, 17കാരിയെ നാലുതവണ ബലാൽസംഗത്തിന് ഇരയാക്കിയതും പിന്നീട് പെൺകുട്ടിയെ ക്രൂരമായി കൊല്ലാൻ ശ്രമിച്ചതും കേസിൽ സഹായിച്ചിരുന്ന ഈ പെൺകുട്ടിയുടെ രണ്ടു കുടുംബാംഗങ്ങളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതും ഇതേ പ്രദേശത്താണ്.
ഈ കേസോടെ കുപ്രസിദ്ധിയിലേക്ക് ഉയർന്ന ഉന്നാവ്, ഇന്ന് കൂട്ടബലാൽസംഗ കേസുകൾ അടക്കം 100ഓളം ബലാൽസംഗ കേസുകൾ മാത്രം രജിസ്‌റ്റർ ചെയ്യപ്പെട്ട രാജ്യത്തെ അപൂർവം പ്രദേശങ്ങളിൽ ഒന്നാണ്. 185 ലൈംഗിക അതിക്രമ കേസുകളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകൾ പറയുന്നു. മാത്രവുമല്ല, മിക്ക കേസുകളിലെയും പ്രതികൾ ഉന്നതജാതിക്കാരും ഇരകൾ ദലിതരുമാണ്. ഞെട്ടിക്കുന്ന മറ്റൊരു വസ്‌തുത, ഇവയിലേറെയും കേസുകളിലെ പ്രതികൾ സസുഖം പുറംലോകത്ത് ജീവിക്കുന്നു എന്നതാണ്.
Most Read: ഷബ്‌നം; സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റുന്ന വനിത