ഡെൽഹി: 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള റെക്കോഡ് നിരക്കിലെത്തി നില്‍ക്കുകയാണ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍. ഭോപ്പാലിൽ പ്രീമിയം പെട്രോൾ വില ലിറ്ററിന് 100.30 രൂപ!
രാജസ്‌ഥാൻ സര്‍ക്കാര്‍ കഴിഞ്ഞ മാസം പെട്രോളിനും ഡീസലിനും രണ്ട് ശതമാനം വാറ്റ് വെട്ടിക്കുറച്ചിട്ടും ഇവിടെയും വില നൂറ് കടന്നു. രാജസ്‌ഥാനിലെ ശ്രീ ഗംഗാ നഗറില്‍ 100.13 രൂപയാണ് ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് ഇന്നത്തെ വില.
2014ല്‍ ക്രൂഡ് ഓയിൽ വില 106 ഡോളര്‍, പെട്രോള്‍ വില 71 രൂപ; ഇന്ന് ക്രൂഡ് ഓയിൽ വില 60 ഡോളര്‍, പെട്രോള്‍ വില 100 നരികെ! കേരളത്തിലും പെട്രോൾ 90 രൂപയിലെത്തി.
അധികാരം ലഭിച്ചാൽ പെട്രോൾ വില പകുതിയാക്കി കുറക്കുമെന്നും വില നിയന്ത്രണാധികാരം സ്വകാര്യ കമ്പനികളിൽ നിന്ന് തിരിച്ചുപിടിക്കുമെന്നും പത്തുകൊല്ലത്തോളം പ്രചരണം നടത്തി അധികാരത്തിലേറിയ ബിജെപി ഭരിക്കുമ്പോഴാണ്, രാജ്യാന്തര ക്രൂഡ് ഓയിൽ വില 60 ഡോളര്‍ വരെതാഴ്ന്നിട്ടും ഭാരം മുഴുവൻ സാധാരണ ജനത താങ്ങേണ്ടിവരുന്നത്.
രാജസ്‌ഥാനിലെയും മധ്യപ്രദേശിലെയും 100 കണക്കിന് പെട്രോൾപമ്പുകൾ അടച്ചു. ഈ സംസ്‌ഥാനങ്ങളിലെ ഒട്ടുമിക്ക പെട്രോൾ പമ്പുകളും പഴയ രീതിയിലുള്ള അനലോഗ് മീറ്ററാണ് ഉപയോഗിക്കുന്നത്. അനലോഗ് മീറ്ററുകളിൽ പെട്രോൾ വില രണ്ടക്കം മാത്രമേ രേഖപ്പെടുത്തൂ. 99 രൂപ കടന്നാൽ ഇത്തരം പമ്പുകൾക്ക് പെട്രോൾ നൽകാനും അളവും വിലയും കണക്ക് കൂട്ടി എടുക്കാനും സാധിക്കില്ല. അതുകൊണ്ടാണ് ഇവ അടച്ചത്.
രാജസ്‌ഥാനിലെ ഗംഗാനഗറിൽ സാധാരണ പെട്രോളിന് 99.26 രൂപ. ഹനുമാൻഗഡിൽ 98.22, ജയ്‌സാൽമീറിൽ 97.73. മധ്യപ്രദേശിലെ സിദ്ദിയിൽ പെട്രോൾ വില 98.14. ഷാഹ്‌ദോളിൽ 98.67 ഉം ഖാണ്ഡ്‌വയിൽ 98.31 ഉം റായസെനിൽ 98.63 ഉം സത്‌നയിൽ 98.58 ഉം രൂപയാണ് പെട്രോൾ വില. പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും കൂടിയ നികുതിയായ 39 ശതമാനം വാങ്ങുന്നത് മധ്യപ്രദേശിലാണ്. രാജസ്‌ഥാനിലിത് 36 ശതമാനമാണ്. ഇത് കൂടാതെ, ഒരു ലിറ്ററിന് ഒന്നരരൂപ നിരക്കിൽ റോഡ് സെസുമുണ്ട്.
Related Read: ‘നമോ പറഞ്ഞത് ശരിയായിരുന്നു’; പെട്രോൾ വില വർധനവിൽ മോദിയെ ട്രോളി തരൂർ