തിരുവനന്തപുരം : കോവിഡ് സ്ഥിതി ഗുരുതരമായ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരാനിരിക്കെ നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഈ ജില്ലകളിൽ ബാങ്കുകളുടെ പ്രവർത്തി സമയത്തിൽ നേരത്തെ തീരുമാനിച്ചതിൽ നിന്ന് ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.
പ്രവർത്തനദിനം ഇങ്ങനെ
ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ബാങ്കുകളുടെ പ്രവർത്തനദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആയിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. ട്രിപ്പിൾ ലോക്ക്ഡൗണിൽ ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും 10 മുതൽ 1 വരെ മാത്രം കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കുമെന്ന് ആയിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
മറ്റു ജില്ലകളിൽ എല്ലാ ബാങ്കുകളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്. ബാങ്കിങ് ഇടപാടുകൾ സുഗമമാക്കാൻ എല്ലാ ജില്ലകളിലും ബാങ്കുകൾ ഒരു പോലെ പ്രവർത്തിക്കേണ്ടി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
പാൽ, പത്രം വിതരണം
ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മൽസ്യവിതരണവും ഈ സമയത്തിനുള്ളിൽ അനുവദിക്കും. നേരത്തെ ആറുമണിക്ക് മുൻപായി പത്രം, പാൽ വിതരണം അവസാനിപ്പിക്കണം എന്നായിരുന്നു നിർദ്ദേശം.
Read also : സംഘർഷം; ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി യുഎഇ